ഏപ്രിലിൽ കാനഡയിൽ റെക്കോർഡ് തൊഴിൽ നഷ്ടം. 2 ദശലക്ഷം തൊഴിലുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് നഷ്ടമായത്. ഇതോടെ തൊഴിലില്ലായ്മാ നിരക്ക് 13 ശതമാനത്തോളം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ സമ്പദ്‌വ്യവസ്ഥയെ എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
ജോലിയില്ല
20 ലക്ഷം ആളുകൾക്കാണ് കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടത്. ചിലർക്ക് സാധാരണ ചെയ്യുന്നതിനേക്കാൾ വളരെ കുറച്ച് മണിക്കൂറുകൾ മാത്രമേ ജോലി ചെയ്യാൻ സാധിക്കുന്നുള്ളൂ. ഇത് ഉൽപാദനത്തിലെ കുത്തനെയുള്ള ഇടിവ് അല്ലെങ്കിൽ ഏപ്രിലിലെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനത്തിലെ വലിയ ഇടിവിനെ സൂചിപ്പിക്കുന്നതാണെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയിലെ സീനിയർ ഇക്കണോമിസ്റ്റ് നഥാൻ ജാൻസൻ മണി കൺട്രോളിനോട് പറഞ്ഞു.
ആശ്വസിക്കാം
ചില പ്രതീക്ഷയുടെ അടയാളങ്ങൾ കൂടി ഇവിടെ കാണാവുന്നതാണ്. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് കാനഡയിലെ തൊഴിലില്ലായ്മ വർദ്ധനവിന്റെ വലിയൊരു പങ്കും താൽക്കാലിക പിരിച്ചുവിടലുകളിലാണെന്നാണ് റിപ്പോർട്ട്. കാരണം തൊഴിലാളികൾ അവരുടെ തൊഴിലുടമയുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ട്. തൊഴിലുടമ ബിസിനസ്സിലേയ്ക്ക് തിരികെയെത്തിയാൽ ജീവനക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാം.
അമേരിക്കയ്ക്ക് പിന്നാലെ
അമേരിക്കയ്ക്ക് സമാനമായി കനേഡിയൻ എമർജൻസി റെസ്‌പോൺസ് ബെനിഫിറ്റിൽ 7 ദശലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസത്തിനായി അപേക്ഷിച്ചിരിക്കുന്നത്. യുഎസിൽ തൊഴിൽ നഷ്ട്ടപ്പെട്ടവരുടെ എണ്ണത്തിന് അടുത്ത് തന്നെ കാനഡയിലും ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് സമ്പദ്‌വ്യവസ്ഥകളും എത്രത്തോളം സമാന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത് എന്നതിന്റെ സൂചനകളാണിതെന്ന് ബാങ്ക് ഓഫ് മോൺട്രിയൽ ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോർട്ടർ പറയുന്നു. രാജ്യം ഭയപ്പെട്ടതിനേക്കാൾ വളരെ കുറവാണ് നിലവിലെ ജോലി നഷ്ടപ്പെടൽ എന്ന് ബന്ധപ്പെട്ട ചില വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും തൊഴിൽ നഷ്ട കണക്കുകൾ സമ്പദ്‌വ്യവസ്ഥയിലെ ബലഹീനതയെ വ്യക്തമാക്കുന്നവ തന്നെയാണ്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഇതേ സമയം ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു കാനഡ. 2019 ഏപ്രിൽ മാസത്തിലെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച രാജ്യം കാനഡയാണ്. കാനഡയിലെ ഒന്റാറിയോ, ക്യുബെക്ക്, അൽബെർട്ട, പ്രിൻസ് എഡ്വേർഡ് ദ്വീപുകൾ എന്നിവിടങ്ങളിലായി ആകെ ഒരു ലക്ഷത്തിലധികം പുതിയ നിയമനങ്ങളാണ് കഴിഞ്ഞ വർഷം നടന്നത്.