ലോകത്തെമ്പാടുമുള്ള കാർ വിപണിയിൽ കുറച്ച് നാളുകളായി വൻ പ്രതിസന്ധിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിൽപ്പന കുറഞ്ഞതും വാഹനങ്ങളുടെ സാങ്കേതികവിദ്യയിൽ സംഭവിച്ച പരിണാമങ്ങളും പ്രതിസന്ധിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടാം. ജർമ്മൻ നിർമ്മാതാക്കളായ ഡയാമ്ലർ എജിയും ഔഡിയും കഴിഞ്ഞ രണ്ട് ആഴ്‌ചകളിൽ 20,000 ജീവനക്കാരെയാണ് ജർമ്മനി, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പിരിച്ചുവിട്ടത്. നിലവിലെ സ്ഥിതി കണക്കിലെടുത്താൽ 2020 ഓടെ 80,000-ത്തിപ്പരം ജീവനക്കാർക്ക് തൊഴിൽ നഷ്‌ടമാവുമെന്നാണ് പുതിയ സൂചന.
കാർ വ്യവസായത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന ചൈനയിലും പിരിച്ചുവിടലുകൾ നടക്കുന്നുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്റ്റാർട്ടപ്പ് കമ്പനിയായ എൻഐഒ, ഓഹരി വിപണിയിൽ നഷ്‌ടം സംഭവിച്ചതിനാൽ സെപ്‌റ്റബറിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഗോള വിപണിയിൽ ഉണ്ടാവുന്ന നിരന്തരമായ മാന്ദ്യം വാഹന നിർമ്മാതാക്കളുടെ വരുമാനത്തിൽ വൻ നഷ്‌ടമാണ് ഉണ്ടാക്കുന്നത്. ഇത്തരം നഷ്‌ടങ്ങൾ ഒരു പരിധിവരെ തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് മിക്ക വാഹന നിർമ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നത്.

ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ, വാലിയോ സുബ്രോസ് തുടങ്ങിയ കമ്പനികള്‍ വില്‍പ്പന കുറഞ്ഞതോടെ 1700 ഓളം ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യൻ കാർ വിപണിയിലും കുറച്ചുകാലങ്ങളായി വൻ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും കുറഞ്ഞ ആഴ്ചക്കുള്ളില്‍ തന്നെ ആറ് ശതമാനത്തോളം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ലോകത്തിലെ നാലാമത് വലിയ വാഹന വിപണിയായ ഇന്ത്യയിലും മാന്ദ്യം കാരണം ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.


Click it and Unblock the Notifications