റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പദ്ധതി. മുടങ്ങി പോയ ഭവന പദ്ധതികൾക്കായി ഒരു ഇതര നിക്ഷേപ ഫണ്ട് (എഐഎഫ്) രൂപീകരിക്കാനാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എൽഐസി എന്നിവ മുടങ്ങിപ്പോയ ഭവന പദ്ധതികളെ പുനരുജ്ജീവിപ്പിക്കുന്നതിന് 25,000 കോടി രൂപയുടെ ഫണ്ടിലേയ്ക്ക് നിക്ഷേപം നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി.
മുടങ്ങിയപ്പോയ 1,600 ഭവന പദ്ധതികൾക്കും 4.58 ലക്ഷം ഭവന ഉടമകൾക്കും 'സ്‌പെഷ്യൽ വിൻഡോ' എന്ന് വിളിക്കുന്ന ഈ ഇതര ഫണ്ടിംഗ് സംവിധാനം പ്രയോജനപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതിയ്ക്കായി 10,000 കോടി രൂപ സർക്കാരും നിക്ഷേപിക്കും. പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനാൽ വീട് വാങ്ങാൻ സാധിക്കാത്തവർക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ ഈ പ്രത്യേക പാക്കേജ്.
പ്രവാസികൾ അറിഞ്ഞോ? ദുബായിൽ വീടുകളുടെ വില കുത്തനെ കുറയും
എൻപിഎയിലോ പാപ്പരത്ത കോടതിയിലോ എത്തിയ ഭവന പദ്ധതികൾക്കും 25,000 കോടി രൂപയുടെ ഇതര റിയൽ എസ്റ്റേറ്റ് ഫണ്ടിലൂടെ ധനസഹായം ലഭിക്കുമെന്നും സീതാരാമൻ പറഞ്ഞു. ഇതര റിയൽ എസ്റ്റേറ്റ് ഫണ്ടിംഗ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സിമൻറ്, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളുടെ ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലെ പ്രധാന മേഖലകളിലെ സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുമെന്നും സീതാരാമൻ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക്, പ്രത്യേകിച്ച് വീട് വാങ്ങുന്നവർക്കും പലിശനിരക്ക് കുറയുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കും പിന്തുണ നൽകുന്നതിനായി സർക്കാർ ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ചൊവ്വാഴ്ച ധനമന്ത്രി വ്യക്തമാക്കിയരുന്നു, ഇതിനെ പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഉടൻ ചെയ്യേണ്ടത് എന്ത്?
malayalam.goodreturns.in