2018 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഒരു മാസം ഇത്രയേറെ കമ്പനികള്‍ സെബിയില്‍ ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്യുന്നത്
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതം തുടരുമ്പോഴും ഓഹരി വിപണി സജീവമാണ്. ഒരുപക്ഷെ തിരക്ക് കൂടിയെന്നും പറയാം. ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നതിന്റെ ഭാഗമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ ഈ മാസം ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത് 12 കമ്പനികളാണ്.
2018 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഒരു മാസം ഇത്രയേറെ കമ്പനികള്‍ സെബിയില്‍ ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്യുന്നത്. 12 കമ്പനികളെല്ലാം കൂടി ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 22,230 കോടി രൂപയാണെന്നതും എടുത്ത് പറയണം.

എന്നാൽ ഇതിന് വ്യക്തമായ കാരണമുണ്ട്. ഐപിഒ നടപടികളുടെ ഭാഗമായി സമര്‍പ്പിക്കുന്ന സാമ്പത്തിക കണക്കുകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. ഡിആര്‍എച്ച്പിയില്‍ രേഖപ്പെടുത്തുന്ന സാമ്പത്തിക കണക്കുകള്‍ 135 ദിവസത്തിനുള്ളില്‍ ഉള്ളതായിരിക്കണം എന്ന നിബന്ധനയാണ് പ്രധാനം.
ഇതാനുസരിച്ച് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ പ്രകാരം ഡിആര്‍എച്ച്പി സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 14 ആയിരുന്നു. മെയ് 14 കഴിഞ്ഞാല്‍ 2021 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന ത്രൈമാസത്തിലെ സാമ്പത്തിക വിവരങ്ങള്‍ ചേര്‍ക്കണം. ഇത്തരത്തിൽ ചെയ്യുന്നത് ഐപിഒ നടപടികൾ വൈകിപ്പിക്കുമെന്നതിനാലാണ് തിടുക്കംകാട്ടി കമ്പനികൾ ഡിആർഎച്ച്പി ഫയൽ ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ഡിആര്‍എച്ച്പിയുടെ സെബി പരിശോധനകള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമൂന്നുമാസമെടുക്കും. അതിനുശേഷമാകും കമ്പനികള്‍ക്ക് ഐ പി ഒ നടത്താനുള്ള അന്തിമ അനുമതി സെബി നല്‍കുക. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഡിആര്‍എച്ച്പി സമര്‍പ്പിച്ച കമ്പനികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ ഐ പി ഒ നടത്താന്‍ സാധിക്കും.


Click it and Unblock the Notifications