കൊറോണ വൈറസ് കാരണം ആഗോള വില കുറയുന്നതിനാൽ പാചക എണ്ണ വില അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 10 ശതമാനം വരെ കുറയാൻ സാധ്യയുണ്ടെന്ന് വ്യവസായിക വിദഗ്ധർ പറഞ്ഞു. 23.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണയുടെ വാർഷിക ഉപഭോഗത്തിന്റെ 70 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വില ഇന്ത്യൻ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തും.
വില കുറയാൻ കാരണം
ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ ചൈനയിൽ എണ്ണയുടെ ആവശ്യകത കുറഞ്ഞത് ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഒരേസമയം വില കുറയാൻ കാരണമായതായി അദാനി വിൽമാറിലെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അങ്ഷു മല്ലിക് പറഞ്ഞു. വിലയിലുണ്ടായ ഈ ഇടിവ് ഉപയോക്താക്കൾക്കും കൈമാറുമെന്നും. ഇത് വരും ആഴ്ചയിൽ ബ്രാൻഡഡ് പാചക എണ്ണകളുടെ സ്റ്റിക്കർ പായ്ക്കുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കുറവ് ഇങ്ങനെ
പാം ഓയിൽ, സോയാബീൻ ഓയിൽ എന്നിവയ്ക്ക് 10 ശതമാനം കുറവ് ഉപഭോക്താവിന് നൽകുമെന്ന് മല്ലിക് പറഞ്ഞു. സൺ ഫ്ലവർ എണ്ണയ്ക്ക് ലിറ്ററിന് 7 ശതമാനം വില കുറയും. ബ്രാൻഡഡ് സോയാബീൻ, പാം ഓയിൽ എന്നിവയുടെ നിലവിലെ വില ലിറ്ററിന് 78 രൂപയാണ്. സൂര്യകാന്തി എണ്ണയുടെ വില ലിറ്ററിന് 82 രൂപയുമാണ്. ലോകത്തിന്റെ മറ്റു പ്രദേശങ്ങളിലും കൊറോണ വൈറസ് വ്യാപിക്കുന്നതോടെ എണ്ണ വില ലിറ്ററിന് 3 രൂപ കൂടി കുറയുമെന്ന് പ്രതീക്ഷിക്കാമെന്നും മല്ലിക് പറഞ്ഞു.
ഇതുവരെ കുറഞ്ഞ വില
ആഗോള ആവശ്യകത കുറഞ്ഞതും, കൊറോണ വൈറസ് ആഘാതവും കാരണം കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യ എണ്ണ വില 15-22 ശതമാനം കുറഞ്ഞുവെന്ന് ഇന്ത്യൻ വെജിറ്റബിൾ ഓയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുധാകർ ദേശായി പറഞ്ഞു. ഈ കാലയളവിൽ പാം ഓയിൽ വില 20 ശതമാനവും സോയ, സൂര്യകാന്തി എണ്ണ വില 15 ശതമാനവും കുറഞ്ഞു. കടുക് എണ്ണ വില 13 ശതമാനവും അരി തവിട് എണ്ണയുടെ വില 20 ശതമാനവും കുറഞ്ഞതായി ദേശായി പറഞ്ഞു.


Click it and Unblock the Notifications