കൊറോണ ആശങ്കകൾക്കിടെ ഓഹരി വിപണികളിൽ കനത്ത നഷ്ടം തുടരുന്നതിനാൽ ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തികളിലും വൻ ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ ചെയർമാൻ മുകേഷ് അംബാനിക്ക് സമ്പത്തിൽ 1.8 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തിയിലുണ്ടായ ഇടിവ് ഇങ്ങനെ
മുകേഷ് അംബാനി
ഫോബ്‌സിന്റെ റിയൽ ടൈം കോടീശ്വരന്മാരുടെ പട്ടിക പ്രകാരം, ഇന്നലെ വിപണി സമയം അവസാനിക്കുമ്പോൾ അംബാനിയുടെ ആസ്തി 40.2 ബില്യൺ ഡോളറായി കുറഞ്ഞു. 1.8 ബില്യൺ ഡോളറിന്റെ കുറവാണ് അംബാനിയുടെ സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. ആർഐഎല്ലിന്റെ ഓഹരി വില 8 ശതമാനം അഥവാ 91.6 രൂപ ഇടിഞ്ഞു. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,049.50 രൂപയിലെത്തിയ ആർഐഎൽ ഓഹരികൾ ഇന്നലെ ബിഎസ്‌ഇയിൽ 1,061 രൂപയിലാണ് ക്ലോസ് ചെയ്തത്.
രാധാകിഷൻ ദമാനി
ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ രാധാകിഷൻ ദമാനിക്കും കുടുംബത്തിനും വിപണി തകർച്ചയിൽ 828 മില്യൺ ഡോളർ നഷ്ടമായി. അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരി വില 5 ശതമാനം അഥവാ 106 രൂപ ഇടിഞ്ഞ് 2,018 രൂപയിലെത്തിയതിനെ തുടർന്നാണ് ദമാനിയുടെയും കുടുംബത്തിന്റെയും സ്വത്തിൽ ഇടിവ് ഉണ്ടായത്.
ശിവ് നാടാർ
വ്യവസായിയും എച്ച്സിഎല്ലിന്റെ സ്ഥാപകനും ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനുമായ ശിവ് നാടാറിന്റെ സ്വത്ത് 1.1 ബില്യൺ ഡോളർ കുറഞ്ഞ് 13.1 ബില്യൺ ഡോളറിലെത്തി. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ഓഹരി വില 8.18 ശതമാനം അഥവാ 44 രൂപ കുറഞ്ഞ് 492.90 രൂപയിലെത്തി. മുൻവർഷത്തെ 536.80 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ നാടാറിന്റെ ആസ്തി കുത്തനെ കുറഞ്ഞു.
ഉദയ് കൊട്ടക്
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബാങ്കിംഗ് മേഖലയിലെ ശതകോടീശ്വരനായ ഉദയ് കൊട്ടക്കിന് ആസ്തിയിൽ 867 മില്യൺ ഡോളർ നഷ്ടം നേരിട്ടു. സ്വകാര്യ ബാങ്കായ കൊട്ടക്കിന്റെ ഓഹരി വില 7.72 ശതമാനം അഥവാ 122 രൂപ ഇടിഞ്ഞ് 1,466 രൂപയായി.
സുനിൽ മിത്തൽ, സൈറസ് പൂനവല്ല
ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തലിന്റെയും കുടുംബത്തിന്റെയും ആസ്തി 596 മില്യൺ ഡോളർ കുറഞ്ഞു. ഭാരതി എയർടെല്ലിന്റെ ഓഹരി വില 5.82 ശതമാനം അഥവാ 28 രൂപ കുറഞ്ഞ് 464.95 രൂപയായി. 9.5 ബില്യൺ ഡോളർ ആസ്തിയുള്ള മിത്തൽ ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നനാണ്. അതുപോലെ, ഇന്നത്തെ വിപണി തകർച്ച സൈറസ് പൂനവല്ലയുടെ മൊത്തം ആസ്തിയിൽ ഒരു മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തി. സൂചികയിൽ ആറാം സ്ഥാനത്തുള്ള പൂനവല്ലയുടെ ആസ്തി 9.4 ബില്യൺ ഡോളറാണ്.
ഗൌതം അദാനി, ലക്ഷ്മി മിത്തൽ
9.2 ബില്യൺ ഡോളർ ആസ്തിയുള്ള ഗൌതം അദാനിക്ക് 1.5 ബില്യൺ ഡോളർ നഷ്ടമായപ്പോൾ, ലക്ഷ്മി മിത്തലിന്റെ മൊത്തം ആസ്തി 8.5 ബില്യൺ ഡോളറായി കുറഞ്ഞു. സമ്പന്നരായ ഈ ഇന്ത്യക്കാരുടെ മൊത്തം ആസ്തിയിലെ ഇടിവിന് കാരണം സെൻസെക്സിലെയും നിഫ്റ്റിലെയും കനത്ത നഷ്ടമാണ്. ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഓഹരി വിപണി വലിയ തകർച്ചയിലേയ്ക്ക് കൂപ്പുകുത്തിയത്.