മാന്ദ്യത്തില്‍ തുടരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി മാറിയിരിക്കുന്നു കൊറോണ മഹാമാരി. കൊവിഡ്-19 നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയാണ്. ഈ അവസരത്തില്‍ റിസര്‍വ് ബാങ്ക് എന്തുചെയ്യണം? മുന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുകയാണ്.
കൊറോണ ഭീതിയില്‍ തകര്‍ച്ച നേരിടുന്ന ബിസിനസ് സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ റിസര്‍വ് ബാങ്കിന് കഴിയണം. സംരംഭകര്‍ക്ക് നഷ്ടത്തില്‍ നിന്നും കരകയറാന്‍ വായ്പകള്‍ അനുവദിക്കണം. ഇതേസമയം, സാമ്പത്തിക മാന്ദ്യം കാരണം അവസരത്തിനൊത്ത് ഉയരാന്‍ കേന്ദ്ര ബാങ്കിന് കഴിയുന്നില്ലെന്ന് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്കിന് സാധിക്കുന്നില്ല.
Most Read: ഇനി അക്കൌണ്ടിൽ മിനിമം ബാലൻസ് വേണ്ട, എടിഎം പിൻവലിക്കലിന് ചാർജ് ഈടാക്കില്ല
അപ്പോള്‍ എന്താണ് പ്രതിവിധി? കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പാതി ഉത്തരവാദിത്വം ഏറ്റെടുക്കണം. വന്‍കിട വ്യവസായങ്ങളുടെ കാര്യത്തിലും ചിത്രമിതുതന്നെ. ഒപ്പം പുതിയ പ്രതിസന്ധി ഘട്ടത്തില്‍ ബാങ്കുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും നല്‍കണം. എങ്കില്‍ മാത്രമേ 'ക്രെഡിറ്റ് റിസ്‌ക്' എടുക്കാന്‍ ബാങ്കുകള്‍ തയ്യാറാവുകയുള്ളൂ, രഘുറാം രാജന്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിനോടുമുണ്ട് രഘുറാം രാജന്റെ നിര്‍ദ്ദേശം. മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കടബാധ്യത കുറയ്ക്കുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യണം. കടബാധ്യത മാര്‍ഗ്ഗതടസ്സമാവരുത്. എന്നാല്‍ കിട്ടാക്കടങ്ങളുടെ ഉയര്‍ന്ന തോത് ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
Most Read: പ്രീമിയങ്ങൾ അടയ്‌ക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ
കൊറോണ മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളേണ്ട മറ്റൊരു നടപടി. ദിവസ വേതനക്കാര്‍ക്ക് താത്കാലികമായി വരുമാനം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒപ്പം ചികിത്സാ സൗകര്യങ്ങള്‍ക്കും പണം വകയിരുത്തണം, രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.
2009 -ല്‍ കണ്ടതിനെക്കാളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കടന്നുവരാനിരിക്കുന്നതെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റാലിന ജോര്‍ജീവ തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. ഈ അവസരത്തില്‍ വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാവണം. വരാനിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം രാജ്യങ്ങള്‍ക്കായി കൈവശമുള്ള ഒരു ട്രില്യണ്‍ വായ്പാ ശേഷി ഐഎംഎഫ് പൂര്‍ണമായി വിനിയോഗിക്കുമെന്ന് ജോര്‍ജീവ സൂചിപ്പിച്ചു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്നും നിക്ഷേപകര്‍ പണം പിന്‍വലിക്കുകയാണ്. ഈ സാഹചര്യവും രാജ്യങ്ങളുടെ മൂലധനപ്രതിസന്ധിക്ക് ഇടവരുത്തുന്നു. നിലവില്‍ 80 ഓളം രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ ഐഎംഎഫില്‍ നിന്നും അടിയന്തര ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.