ലോകത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആപ്പിൾ 5ജി ഐഫോൺ വിപണിയിത്തിക്കാൻ കാലതാമസം വരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക. ആപ്പിൾ 5ജി ഐഫോണിന്റെ ലോഞ്ച് ഒരു മാസം വൈകാനാണ് സാധ്യത. വിതരണ പ്രശ്നങ്ങൾ കാരണം ഐഫോൺ എസ്ഇ 2 ലോഞ്ചും കുറച്ച് മാസങ്ങൾക്ക് ശേഷമേ ഉണ്ടാവൂ. വൈറസ് ബാധ കാരണം ചൈനയിലെ കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവന്നത് കാരണം ഉത്പാദനവും വിതരണം കുറയുമെന്ന് ഐ ഫോണ്‍ നിര്‍മ്മാതക്കാളായ ആപ്പിള്‍ നേരത്തെ അറിയിച്ചിരുന്നു. വൈറസ് ബാധ പടർന്ന സാഹചര്യത്തിൽ ചൈനയിലെ ആപ്പിള്‍ സ്‌റ്റോറുകള്‍ അടയ്ക്കുകയും ഉത്പാദനം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഐ ഫോണുകള്‍ കൂടുതലും നിര്‍മ്മിക്കുന്നത് ചൈനയിൽ നിന്നാണ്.
പ്രീ മാർക്കറ്റ് ട്രേഡിംഗിൽ ആപ്പിളിന്റെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു. നിലവിൽ ആപ്പിളിന്റെ വിതരണ ശൃംഖലയിലും വിൽപ്പനയിലും വൈറസ് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് കമ്പനിക്ക് ആശങ്കയുണ്ട്. മാർച്ച് അവസാനത്തോടെ ചൈനീസ് പ്ലാന്റുകൾ സാധാരണരീതിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഫോൺ നിർമാതാക്കളായ ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി കമ്പനി ഈ ആഴ്ച ആദ്യം അഭിപ്രായപ്പെട്ടിരുന്നു.

2020-ൽ മൂന്ന് പുതിയ ഐഫോൺ മോഡലുകളിൽ 5 ജി പിന്തുണയോടുകൂടി ആപ്പിൾ അവതരിപ്പിക്കുമെന്ന് പ്രശസ്ത അനലിസ്റ്റ് മിംഗ്-ചി കുവോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 ആദ്യ പാദത്തില്‍ ഇതുവരെ പിന്‍തുടര്‍ന്ന ഐഫോണ് ഡിസൈന്‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് എന്നിങ്ങനെ വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകള്‍ പുറത്തിറക്കും എന്നായിരുന്നു വാര്‍ത്ത. ഇവയ്‌ക്കാണ് 5ജി സപ്പോര്‍ട്ട് ലഭിക്കുക. എന്നാൽ കൊറോണ വൈറസ് വലിയ തോതിൽ കമ്പനിയുടെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications