കോവിഡ് -19 കണക്കിലെടുത്ത് ടിക്കറ്റ് റദ്ദാക്കുന്നതിനും റീഷെഡ്യൂളിംഗിനുമുള്ള ചാർജ് ഒഴിവാക്കുന്നത് പരിഗണിക്കാൻ വ്യോമയാന മന്ത്രാലയം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് പൂർണമായ റീഫണ്ട് ലഭിക്കില്ല. നിലവിൽ ബുക്കിംഗ് റീ ഷെഡ്യൂലിംഗ് ചാര്‍ജുകള്‍ മാത്രമേ കമ്പനികൾ ഒഴിവാക്കിയിട്ടുള്ളൂ. ലോകാരോഗ്യ സംഘടന കോവിഡ്-19 മാഹാമാരിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം ബുക്കിംഗ് റീ ഷെഡ്യൂലിംഗ് ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കാന്‍ വിമാനക്കമ്പനികളോട് അഭ്യര്‍ഥിക്കുകയായിന്നു. ഇത് ഏകദേശം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിൽ കാൻസലേഷൻ ഒരു വിമാന കമ്പനിയും സൗജന്യമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീതിയിൽ വിമാനയാത്രകളെല്ലാം ഒഴിവാക്കേണ്ട അവസ്ഥയിലാണ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതിനാൽ മുമ്പേ തന്നെ ബുക്ക് ചെയ്‌തവരാണ് പ്രതിസന്ധിയിലായത്.
ഏതൊക്കെ വിമാന കമ്പനികളാണ് റീഷെഡ്യൂളിംഗ് സൗജന്യമാക്കിയിട്ടുള്ളത്?
ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ വിമാന കമ്പനികളെല്ലാം റീഷെഡ്യൂളിംഗ് ചാര്‍ജുകള്‍ സൗജന്യമാക്കിയിട്ടുണ്ട്. ഗോ എയറിനൊപ്പമാണ് നിങ്ങൾ യാത്ര പ്ലാൻ ചെയ്‌തതെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ചെയ്യുന്ന ഏതെങ്കിലും പുതിയ ബുക്കിംഗിൽ യാത്രക്കാർക്ക് ഈ ടിക്കറ്റ് നിരക്ക് റിഡീം ചെയ്യാനുള്ള സൗകര്യം കമ്പനി നൽകുന്നതാണ്.
കൊറോണ പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ ധനകാര്യ മന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും
നഷ്ടത്തിലായ വ്യോമയാന മേഖലയ്ക്ക് കേന്ദ്ര സർക്കാർ സഹായം നൽകുമോ?
ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍. ലോക സമ്പദ്‌വ്യവസ്ഥ തന്നെ തളര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യോമയാന വ്യവസായത്തെയും സാരമായി ബാധിച്ചു. യാത്രക്കാൻ കുറഞ്ഞതോടെ വിമാന കമ്പനികൾക്ക് നിരവധി ഫ്ലൈറ്റുകൾ റീ ഷെഡ്യൂൾ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വലിയ നഷ്ടം നേരിടുന്ന വ്യേമയാന മേഖലയ്ക്ക് കേന്ദ്രം 11,900 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊറോണ പടര്‍ന്നുപിടിച്ചതോടെ ലോക രാജ്യങ്ങള്‍ അതിര്‍ത്തിയടച്ച് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെയാണ് വ്യോമയാന കമ്പനികള്‍ സമീപകാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇന്ധന നികുതി ഉള്‍പ്പെടെ വ്യോമയാന മേഖലയിലെ വിവിധ നികുതികള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കുന്ന കാര്യം കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.