യുഎസിലേക്കുള്ള വിമാന സർവീസുകൾ നടത്തുന്നതിന് ഇന്ത്യൻ ഷെഡ്യൂൾഡ് കാരിയറായി നിയോഗിക്കപ്പെട്ടതായി ബജറ്റ് കാരിയറായ സ്‌പൈസ് ജെറ്റ് അറിയിച്ചു. കൊറോണ പ്രതിസന്ധിക്കിടെ അമേരിക്കയിലേക്ക് സർവ്വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യൻ ബജറ്റ് കാരിയറാണ് സ്‌പൈസ് ജെറ്റ്. നിലവിൽ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ മാത്രമാണ് ഇന്ത്യ-യുഎസ് റൂട്ടുകളിൽ വിമാന സർവീസ് നടത്തുന്നത്. സ്‌പൈസ്ജെറ്റ് നിലവിൽ 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഏറ്റവും ദൈർഘ്യമേറിയ റൂട്ട് യുഎസ് ആയിരിക്കും.
കരാർ
റെഗുലേറ്ററി ഫയലിംഗിലാണ് സ്പൈസ് ജെറ്റ്, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അനുസസരിച്ച് ഇന്ത്യൻ ഷെഡ്യൂൾഡ് കാരിയറായി നിയോഗിക്കപ്പെട്ട വിവരം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള എയർ സർവീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് ഫയലിംഗ് അറിയിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം യാത്രാ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 22 മുതൽ എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാന യാത്രാ സേവനങ്ങളും താൽക്കാലികമായി ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്.
അവസരം
എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരം ലഭിക്കുമെന്നും ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ സ്പൈസ് ജെറ്റിന് കിട്ടിയ അവസരമാണിതെന്നും സ്‌പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പോലെ നിലവിലെ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനാണ് സ്പൈസ് ജെറ്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്പൈസ് ജെറ്റിന്റെ ഓഹരികൾ ഇന്ന് 5.16 ശതമാനം ഉയർന്ന് 49.90 രൂപയായി.
കൊറോണ വൈറസ് പ്രതിസന്ധി
ലോകമെമ്പാടുമുള്ള കൊറോണ വൈറസ് പ്രതിസന്ധി വ്യോമയാന മേഖലയെ സാരമായി ബാധിച്ച ഈ സമയത്ത്, അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ വ്യാപനം സ്പൈസ്ജെറ്റിന്റെ ധീരമായ തീരുമാനമായാണ് കണക്കാക്കുന്നത്. പല വിമാനക്കമ്പനികളും നിലവിൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്. യുഎസിലേക്ക് പറക്കാൻ, സ്പൈസ്ജെറ്റിന് വൈഡ് ബോഡി വിമാനങ്ങൾ ആവശ്യമാണ്. ഇന്ത്യയിൽ, ഇപ്പോൾ എയർ ഇന്ത്യയ്ക്കും വിസ്താരയ്ക്കും മാത്രമാണ് വൈഡ് ബോഡി വിമാനങ്ങൾ ഉള്ളത്.
വന്ദേ ഭാരത് മിഷൻ
സ്‌പൈസ് ജെറ്റ് യുഎസിലേക്ക് സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റുകളുടെ എണ്ണം വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. ദേശീയ ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 23 മുതൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നിരുന്നാലും, വന്ദേ ഭാരത് മിഷനു കീഴിൽ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. വ്യോമയാന മന്ത്രി ഹർദീപ് പുരി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വന്ദേ ഭാരത് മിഷന് കീഴിൽ 77300 പേർ ഇന്ത്യയിലേയ്ക്ക് മടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications