കോവിഡ്-19 ഏൽപ്പിച്ച പ്രതിസന്ധികൾ ബാധിച്ചിരിയ്‌ക്കുന്ന മേഖലകളിൽ ഒന്നാണ് ഐടി മേഖല. കോവിഡ് പശ്ചാത്തലത്തിലുണ്ടായ ലോക്ക്‌ഡൗൺ കാരണം യുഎസിലെയും യൂറോപ്പിലെയും ബിസിനസ്സ് തകരാറിന്റെ മുഴുവൻ ആഘാതവും ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യൻ ഐടി സ്ഥാപനങ്ങളും നേരിടേണ്ടിവരും. ഈ മൂന്ന് മാസ കാലയളവിൽ കമ്പനികളുടെ വരുമാനത്തിൽ 5-10 ശതമാനം കുറവുണ്ടാകുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഐടി മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്.
ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സർവീസ് സ്ഥാപനമായ ടാറ്റ കൺസൾട്ടൻസിയ്‌ക്ക് (ടിസിഎസ്) 6 ശതമാനവും ഇൻഫോസിസിന് 5 ശതമാനവും ടെക് മഹീന്ദ്രയ്‌ക്ക് 9 ശതമാനവും എച്ച്‌സിഎൽ ടെക്‌നോളജീസിന് 8 ശതമാവും വരുമാന നഷ്‌ടമുണ്ടാവുമെന്നാണ് ഈ മേഖലയിലെ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ടിസിഎസ് ജൂലൈ 9-ന് ആദ്യ പാദത്തിലെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കൊറോണ പിടിമുറുക്കിയ ജൂണിൽ അവസാനിച്ച ആദ്യ പാദത്തിലെ ഫലങ്ങൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ കമ്പനിയാകും ടിസിഎസ്. വിപ്രോയുടെ പുതിയ സിഇഒ തിയറി ഡെലാപോർട്ട് ഈ ആഴ്ച ചുമതലയേൽക്കുന്നതോടെ ജൂലൈ 14-ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിപ്രോയും പ്രഖ്യാപിക്കും.
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സോഫ്റ്റ്വേര്‍ ഇറക്കുമതി, കയറ്റുമതി രംഗങ്ങൾ എല്ലാം തന്നെ പ്രതിസന്ധിയിലായിരുന്നു. രാജ്യത്തെ ഐടി കമ്പനികൾക്ക് വര്‍ക്ക് ഫ്രം ഹോമിലൂടെ തൊഴിൽ ഇടങ്ങളെ ഡിജിറ്റൽ ആക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടങ്ങളിൽ ഒന്ന്. വെര്‍ച്വൽ തൊഴിൽ ഇടങ്ങൾ കമ്പനിയുടെ പ്രവര്‍ത്തനച്ചെലവുകൾ കുറയ്‌ക്കാൻ സാഹായിക്കുന്നുണ്ട്. എന്നാൽ ചിലവ് കുറയ്‌ക്കുന്നതിനും ചിലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ഇത്തരം കമ്പനികളുടെ ഈ പാദത്തിലെ മാർജിനുകളെ ബാധിക്കുമെന്നാണ് ഒരു ഐടി അനലിസ്റ്റ് അഭിപ്രായപ്പെടുന്നത്.
കോവിഡ്-19 ഏറ്റവും കൂടുതൽ തളർത്തിയത് ടൂറിസം, ഗതാഗതം, ഓയിൽ, ഗ്യാസ്, റീട്ടെയിൽ തുടങ്ങിയ മേഖലകളെയാണ്. മൂന്ന് മാസത്തെ ലോക്ക്‌ഡൗൺ നിരവധി കമ്പനികളെ വരുമാന നഷ്‌ടത്തിലേക്ക് തള്ളിവിട്ടു. കൊറോണ വൈറസിനെ തടഞ്ഞു നിര്‍ത്താനായാൽ ഈ മേഖലകൾക്ക് തിരിച്ചു കയറാനാകുമെങ്കിലും ചെറിയ കമ്പനികൾക്ക് നഷ്ടം തികത്താൻ വീണ്ടും കുറേ വര്‍ഷങ്ങൾ വേണ്ടി വന്നേക്കും.
ചില ബിസിനസ്സ് സെഗ്‌മെന്റുകൾ കൊറോണ വൈറസിന്റെ സ്വാധീനത്തിൽ നിന്ന് മുക്തമാകുമെന്നും മറ്റുള്ളവയേക്കാൾ വേഗത്തിൽ ഡിമാൻഡ് പുനരുജ്ജീവിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസ് ഇൻഡസ്ട്രികൾ (ബിഎഫ്എസ്ഐ), ഹെൽത്ത് കെയർ, ചില്ലറ വിൽപ്പനകളായ ഗ്രോസറി, ഹൈടെക് വെർട്ടിക്കൽസ് എന്നിവ കൂടുതൽ ഊർജ്ജസ്വലമാകുമെന്നാണ് മറ്റൊരു വിശകലന വിദഗ്ധൻ പറയുന്നത്.


Click it and Unblock the Notifications