സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾക്കൊപ്പം റഷ്യയും ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയ്‌ക്കാൻ തീരുമാനിച്ചതോടെ എണ്ണ വിലയിൽ 12 ശതമാനം വർധനവുണ്ടായി. ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനായിരുന്നു തീരുമാനം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് എണ്ണ വില കാൽനൂറ്റാണ്ടിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് എണ്ണ ഉൽപ്പാദന രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയ്‌ക്കാനുള്ള നീക്കം നടത്തിയത്.
നിലവിൽ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 12 ശതമാനം ഉയർന്ന് ബാരലിന് 28.36 ഡോളറിലെത്തി. അന്താരാഷ്ട്ര ബെഞ്ച് മാർക്ക് ബ്രെന്റ് ക്രൂഡിന്റെ വില 11 ശതമാനം ഉയർന്ന് 36.40 ഡോളറിലെത്തി. കഴിഞ്ഞ ദിവസം നടന്ന ഒരു വെർച്വൽ മീറ്റിംഗിൽ നിന്നാണ് എണ്ണ ഉൽപ്പാദന രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ കുറയ്‌ക്കാനുള്ള കരാറിന്റെ രൂപരേഖ തയ്യാറാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി സൗദി അറേബ്യ പ്രതിദിന ഉൽപ്പാദനത്തിൽ 4 ദശലക്ഷം ബാരലിന്റെ കുറവ് വരുത്തും. റഷ്യ പ്രതിദിനം 2 ദശലക്ഷം ബാരലിന്റെ കുറവ് വരുത്തും. 20 രാജ്യങ്ങളുടെ ഗ്രൂപ്പിനായി ഒപെക് പ്രതിദിനം 5 ദശലക്ഷം ബാരൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള സൗദി അറേബ്യയുടെ നടപടി കാരണം എണ്ണ വില 30 ശതമാനത്തിലേറെയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഈ സാഹചര്യത്തിലാണ് നിലവിലെ ഉൽപ്പാദനത്തിൽ നിന്ന് അഞ്ച് ശതമാനത്തോളം വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചത്. മെയ്, ജൂൺ മാസങ്ങളിൽ ഉത്‌പാദനം 10 ദശലക്ഷം ബാരലായി കുറയ്‌ക്കും. ഇത് എണ്ണ വിലയിൽ വർധനവുണ്ടാക്കുമെന്നും ഒപെക് അറിയിച്ചു.
ഒരു ദിവസം 10 ദശലക്ഷം ബാരൽ അല്ലെങ്കിൽ ആഗോള വിപണനത്തിന്റെ 10 ശതമാനം വെട്ടിക്കുറയ്‌ക്കാൻ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചിട്ടുണ്ട്. ജൂലൈ മുതൽ ഡിസംബർ വരെ പ്രതിദിനം എട്ട് ശതമാനം ബാരലായി ഇത് ലഘൂകരിക്കും. എണ്ണ വില കുറച്ച് വില നിയന്ത്രിക്കാൻ സൗദി അറേബ്യയും റഷ്യയും തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Click it and Unblock the Notifications