തിരുവനന്തപുരം: രാജ്യത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെങ്കിൽ കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത ഇപി ജയരാജൻ സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ട് വന്നതാണ്. പുതിയ വ്യവസായ മന്ത്രിയായ പി രാജീവും ഇതേ വഴിയിലാണ്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റർ പ്ലാനുകൾ തയാറാക്കാനാണ് വ്യവസായ വകുപ്പ് ഒരുങ്ങുന്നത്.
ധനമന്ത്രി പി രാജീവിന്റെ വാക്കുകൾ: കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി യോഗം ചേർന്നു. വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തന രീതിയും പദ്ധതികളും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും വിലയിരുത്തി. എല്ലാ സ്ഥാപനങ്ങളുടെ അവയുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റർ പ്ലാനുകൾ തയാറാക്കും. ഒരു മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കും. ഇതിനനുസരിച്ചായിരിക്കും ഭാവിയിലുള്ള സർക്കാർ പദ്ധതി വിഹിതം സ്ഥാപനങ്ങൾക്കായി അനുവദിക്കും.
പ്രവർത്തനമൂലധനം കണ്ടെത്തുന്നതിനായി പദ്ധതികൾ, സ്ഥാപനങ്ങൾ ആവിഷ്കരിക്കേണ്ടതാണ്. വിപുലീകരണം, ആധുനികവൽക്കരണം, നവീകരണം എന്നിവയൊക്കെ ഉൾപ്പെടുത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്. എം.ഡി.മാരുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും ഇതോടൊപ്പം സീനിയർ ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസൽ സംവിധാനം നടപ്പിലാക്കുന്നതിനും പ്രതിമാസ പ്രവർത്തന അവലോകനം നടത്തുന്നതിനുമായുള്ള സംവിധാനവും ഉണ്ടാക്കും.
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പി.എസ്.സി. വഴി നിയമനം നടത്താത്ത തസ്തികകളിലെ നിയമനങ്ങൾ കേന്ദ്രീകൃതമായി നടത്തുന്നതിനായി റിക്രൂട്ട്മെന്‍റ് ബോർഡ് രൂപീകരിക്കും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിംഗ് ഡയറക്ടർമാരുടെ ഒഴിവുകൾ സെലക്ഷൻ ബോർഡ് വഴി അടയിന്തരമായി നികത്തുന്നതാണ്. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമിടൽ.
യൂണിവേഴ്സിറ്റികളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിനുവേണ്ടിയുള്ള ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡിൽ മൂന്നിലൊന്ന് ആ മേഖലകളിലെ വിദഗ്ധരായിരിക്കും. ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്സ് ഇൻഡക്സിൽ ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനും നിശ്ചയിച്ചു. യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. മുഹമ്മദ് ഹനീഷ്. ഐ.എ.എസ്., വിവിധ പൊതുമേഖലാ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു.