ദില്ലി: ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 56.29 ശതമാനത്തിന്റെ കുറവെന്ന് ഡിജിസിഎ. 2019 നെ അപേക്ഷിച്ച് 56.29 ശതമാനം കുറവാണെന്ന് ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം മൂലം വിമാന സർവീസ് നിർത്തിവെച്ചതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യൻ വ്യോമയാന മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയ്ക്കകത്ത് 73.27 ലക്ഷം പേർ മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളത്. ഇത് 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43.72 ശതമാനം കുറവാണെന്നും കണക്കുകൾ പറയുന്നു.
ഇൻഡിഗോ എയർലൈൻസിൽ കഴിഞ്ഞ വർഷം 3.25 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. മൊത്തം ആഭ്യന്തര വിപണിയിൽ 51.7 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്പൈസ് ജെറ്റിൽ 93.9 ലക്ഷം യാത്രക്കാരാണ് പറന്നത്. ഇത് വിപണിയിലെ 14.9 ശതമാനമാണ്. എയർ ഇന്ത്യ, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവ 2020 ൽ യഥാക്രമം 69.32 ലക്ഷം, 54.38 ലക്ഷം, 43.87 ലക്ഷം, 39.39 ലക്ഷം എന്നിങ്ങനെയാണ് സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം.
ഇന്ത്യയിലെ ആറ് പ്രമുഖ എയർലൈനുകളുടെ ഒക്യുപൻസി റേറ്റ് അല്ലെങ്കിൽ ലോഡ് ഫാക്ടർ 2020 ഡിസംബറിൽ 65.1 ശതമാനത്തിനും 78 ശതമാനത്തിനും ഇടയിലായിരുന്നു. പ്രധാനമായും വിനോദസഞ്ചാര സീസൺ അവസാനിച്ചതിനെത്തുടർന്ന് 2020 ഡിസംബറിലെ യാത്രക്കാരുടെ എണ്ണം കുറയുന്ന പ്രവണത മുൻ മാസത്തെ അപേക്ഷിച്ച് കുറഞ്ഞുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
സ്‌പൈസ് ജെറ്റിലെ ഒക്യുപൻസി നിരക്ക് കഴിഞ്ഞ മാസം 78 ശതമാനമായിരുന്നു, ഇത് ആറ് പ്രധാന ഇന്ത്യൻ വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്ന നിരക്കാണെന്നതും ശ്രദ്ധേയമാണ്. കൊറോണ വൈറസ് നിർത്തിവെച്ച വിമാന സർവീസ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ് പുനരാരംഭിക്കുന്നത്. ഇന്ത്യ ആഭ്യന്തര യാത്രാ സർവീസുകൾ മാത്രമാണ് ഈ ഘട്ടത്തിൽ പുനരാരംഭിച്ചത്. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കൊവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ പരമാവധി 80 ശതമാനം വരെ സർവീസ് നടത്താൻ അനുമതിയുണ്ട്. ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, മുംബൈ എന്നീ നാല് മെട്രോ വിമാനത്താവളങ്ങളിൽ ഇൻഡിഗോയ്ക്ക് 94.9 ശതമാനം സർവീസ് കാഴ്ചവച്ചതായി ഡിജിസിഎ കണക്കുകൾ വ്യക്തമാക്കുന്നു.