കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയ്ക്കിടെ എമിറേറ്റ്സ് എയർലൈൻസ് 10% ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ഇതുവഴി 9,000 പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. വൈറസ് വ്യാപനം തടയുന്നതിനായി ആഗോള അടച്ചുപൂട്ടലിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ് മാർച്ച് അവസാനത്തോടെ പ്രവർത്തനം നിർത്തിവച്ചിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷം പരിമിതമായ സർവ്വീസുകൾ പുനരാരംഭിക്കാനും ഓഗസ്റ്റ് പകുതിയോടെ 58 നഗരങ്ങളിലേക്ക് സർവ്വീസ് നടത്താനുമാണ് കമ്പനി പദ്ധതിയിടുന്നത്. എന്നിരുന്നാലും, പ്രവർത്തനങ്ങൾ ഒരു പരിധി വരെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് നാല് വർഷം വരെ സമയം എടുക്കുമെന്ന് പ്രസിഡന്റ് ടിം ക്ലാർക്ക് മുമ്പ് പറഞ്ഞിരുന്നു. കൂടാതെ എയർലൈൻ കണക്കുകൾ വെളിപ്പെടുത്താതെ തന്നെ പലതവണ പിരിച്ചുവിടലുകൾ നടത്തുന്നുണ്ടെന്നാണ് വിവരം.
ഷാര്‍ജയില്‍ ഇനി ഗവണ്മെന്റ് സേവനങ്ങള്‍ക്ക് എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
പ്രതിസന്ധി നേരിടുന്നതിനുമുമ്പ്, എമിറേറ്റ്‌സിൽ 4,300 പൈലറ്റുമാരും 22,000 കാബിൻ ക്രൂവുമടക്കം 60,000 ഓളം ഉദ്യോഗസ്ഥരെ നിയമിച്ചതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു. എയർലൈൻസ് ഇതിനകം തന്നെ പത്ത് ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ടെന്നും കുറച്ച് പേരെ കൂടി വിട്ടയയ്‌ക്കേണ്ടി വരുമെന്നും മിക്കവാറും 15 ശതമാനം വരെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ക്ലാർക്ക് പറഞ്ഞു.
മഹാമാരി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ വർഷം 84 ബില്യൺ ഡോളറിന്റെ മൊത്തം നഷ്ടം വിമാനക്കമ്പനികൾക്ക് നേരിടേണ്ടി വരുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) അറിയിച്ചു. എമിറേറ്റ്സിന്റെ സ്ഥിതി മോശമായിരുന്നില്ലെന്ന് ക്ലാർക്ക് വ്യക്തമാക്കി. മാർച്ചിൽ ദുബായ് ആസ്ഥാനമായുള്ള എയർലൈൻ വാർഷിക ലാഭത്തിൽ 21 ശതമാനം വർധനവ് രേഖപ്പെടുത്തി.