ഛണ്ഡീഗഡ്: ഡിസംബർ 1 മുതൽ മുഴുവൻ ടോൾ പ്ലാസകളിലും ഫാസ്‌ടാഗ് നിർബന്ധമാക്കി. ദേശീയപാതകൾ ഉപയോഗിക്കുന്ന എല്ലാ വാണിജ്യ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാണ്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ മേഖലയിലെ ചില ബാങ്കുകൾ, ചില ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയുൾപ്പെടെ 23 സർട്ടിഫൈഡ് ബാങ്കുകൾക്ക് ഫാസ്‌ടാഗുകൾ നൽകുന്നതിനുള്ള അധികാരം എൻഎച്ച്എഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) നൽകിയിട്ടുണ്ട്.
കൂടാതെ തിരഞ്ഞെടുത്ത ടോൾ പ്ലാസകൾ, പെട്രോൾ പമ്പുകൾ, ആർടിഒ-കൾ അല്ലെങ്കിൽ ആമസോണിൽ നിന്നും ഇത് ലഭിക്കും. ഇതുമല്ലെങ്കിൽ ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണിൽ നിന്ന് MyFASTag ആപ്പ് ഡൗൺലോഡ് ചെയ്തശേഷം ഈ അപ്പ് ഉപയോഗിച്ച് ബാങ്കുകളിൽ നിന്നോ ആമസോണിൽ നിന്നോ ഫാസ്‌ടാഗ് വാങ്ങാൻ കഴിയും. എന്നാൽ ഫാസ്ടാഗുകൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നവരുടെ അഭ്യർത്ഥനകളോട് ബാങ്കുകൾ പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്. സിൻഡിക്കേറ്റ് ബാങ്കിന് ഇതുവരെ ഫാസ്‌ടാഗ് സൗകര്യം ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന പക്ഷം ഉപഭോക്താക്കളെ അറിയിക്കുന്നതാണെനും ബാങ്ക് അധികാരികൾ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യം തുടരുന്നു, ഇപ്പോൾ വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ?
ഫാസ്‌ടാഗ് നിയമം നിർബന്ധമാക്കിയതോടെ പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഡീലർമാർ തന്നെ ഫാസ്‌ടാഗ് സൗകര്യം ഏർപ്പെടുത്തി നൽകുന്നുണ്ട്. ഫാസ്‌ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ തുകയുടെ ഇരട്ടി വാങ്ങിക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. ടോൾ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കാനും പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഫാസ്‌ടാഗ് സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കുന്നത്. നിലവിൽ രാജ്യത്തെ 90 ശതമാനത്തോളം ടോൾ പ്ലാസകൾ ഫാസ്‌ടാഗ് സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.