2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കൊറോണ വൈറസ് മഹാമാരിയ്ക്കിടയിലാണ് ഈ ബജറ്റ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്. കൊറോണ മഹാമാരി ഇന്ത്യയിൽ മാത്രമല്ല പല വൻ സാമ്പത്തിക ശക്തികളുടെ പോലും തകർച്ചയ്ക്ക് കാരണമായി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം രാജ്യം ശക്തമായ സാമ്പത്തിക വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഇത് സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ ബജറ്റിലേക്ക് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ബജറ്റിന് ശേഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 2.24 ലക്ഷം കോടി രൂപയിൽ നിന്ന് 1.94 ലക്ഷം കോടി രൂപയായി കുറഞ്ഞു. മഹാമാരിയുടെ പ്രതികൂല പ്രത്യാഘാതത്തെ നേരിടാൻ വരുമാന വളർച്ചയും ഉയർന്ന ചെലവും തടസ്സമാകുമോയെന്നാണ് കണ്ടറിയേണ്ടത്.
ലോക്ക്ഡൗൺ സമയത്തെ തൊഴിൽ നഷ്ടം കണക്കിലെടുക്കുമ്പോൾ, തൊഴിൽ സൃഷ്ടിക്കൽ ബജറ്റിന്റെ പ്രധാന പോയിന്റുകളിൽ ഒന്നായിരിക്കും. ഉയർന്ന പൊതുചെലവ്, അടിസ്ഥാന സൗകര്യ, ഉൽപാദന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ബജറ്റിൽ സീതാരാമൻ ശ്രദ്ധ പതിപ്പിക്കേണ്ട മൂന്ന് പ്രധാന മേഖലകളെന്ന് വിവിധ സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണം, കൃഷി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, എംഎസ്‌എംഇ, വായ്പാ വളർച്ച തുടങ്ങിയ കൊവിഡ് -19നെ തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ധനപരമായ ഏകീകരണ പാത, വായ്പയെടുക്കൽ പദ്ധതി, കയറ്റുമതിക്കുള്ള ആനുകൂല്യങ്ങൾ, വാക്സിനുകൾക്കായി ഇന്ത്യ ചെലവഴിക്കുന്നത് എന്നിവ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങളാണെന്ന് നിരീക്ഷകർ പറയുന്നു.