കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അന്തിമഘട്ട പ്രഖ്യാപനം ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് നടത്തി. പ്രതിസന്ധിയെ അവസരമാക്കി മാറ്റൂ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വരികൾ ഉദ്ദരിച്ചാണ് നിർമ്മല സീതാരാമൻ ഇന്നത്തെ പ്രഖ്യാപനം ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, കമ്പനി നിയമം, പൊതുമേഖല സ്ഥാപനങ്ങളിലെ നയപരിഷ്കരണം എന്നീ മേഖലകൾക്കാണ് ഇന്ന് പ്രാധാന്യം നൽകിയിട്ടുള്ളത്.
തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി അധികമായി നീക്കിയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിൽ 61,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കായി നീക്കി വച്ചിരുന്നത്. എന്നാൽ ഇപ്പോൾ പദ്ധതിയിലേയ്ക്ക് 40,000 കോടി രൂപ അധികമായി അനുവദിക്കും. ഇത് 300 കോടി രൂപയുടെ വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും മടങ്ങിയെത്തുന്ന കുടിയേറ്റ ജോലിക്കാർക്ക് നേട്ടം ലഭിക്കുകയും ചെയ്യും.
പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയും ഇന്ന് ധനമന്ത്രി പറഞ്ഞു. 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം നേരിട്ട് പണമെത്തിച്ചെന്നും 6.81 കോടി സൗജന്യ എൽപിജി സിലിണ്ടര്‍ വിതരണം നടത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാൻ സാധിച്ചു. 10025 കോടി രൂപ വനിതകളുടെ ജൻ ധൻ അക്കൌണ്ടുകളിലേയ്ക്ക് പണം കൈമാറിയെന്നും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ 4113 രൂപ സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിനായി നൽകി. ആരോഗ്യ പ്രവർത്തകർക്ക് ഒരാൾക്ക് 50 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചുവെന്നും മന്ത്രി പറഞ്ഞു.