പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിലെ വിശദാശംങ്ങൾ തുടർച്ചയായ നാലാം ദിവസവും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. നിക്ഷേപങ്ങളെ ആകർഷിക്കാൻ കഴിവുള്ള മേഖലകളിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ ഊന്നൽ നൽകിയത്. എട്ട് മേഖലകളിലാണ് പരിഷ്കരണങ്ങൾ നടപ്പിലാക്കുക. നിക്ഷേപങ്ങൾക്കുള്ള അനുമതി എളുപ്പത്തിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൽക്കരി, ധാതുക്കൾ, പ്രതിരോധ ഉൽപാദനം, വ്യോമമേഖല, ഊർജ്ജ വിതരണം, ബഹിരാകാശ മേഖല, ആണവോർജ്ജ മേഖല എന്നിവയാണ് പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുന്ന പ്രധാന മേഖലകൾ.
കൽക്കരി മേഖലയിലെ സർക്കാർ കുത്തക നീക്കം ചെയ്തു. കൽക്കരി മേഖലയെ സ്വകാര്യവത്ക്കരിക്കുമെന്ന് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. 50000 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. വരുമാനം പങ്കിടുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വാണിജ്യ കൽക്കരി ഖനനം അനുവദിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കൽക്കരിയുടെ കുറവുണ്ടാകുമ്പോൾ നിയന്ത്രണം ആവശ്യമാണ്. എന്നാൽ കൽക്കരിയെ വാതകമാക്കി മാറ്റാൻ സർക്കാർ പ്രോത്സാഹനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, ഉത്പാദനം എന്നിവയ്ക്കായി ഒറ്റ ലൈസൻസ് നൽകുന്ന പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ മേഖലയെ ഉയർത്തുന്നതിനായി ബോക്സൈറ്റിനും അലുമിനിയത്തിനുമുള്ള സംയുക്ത ലേലം നടപ്പിലാക്കുമെന്നും ഖനന പാട്ടങ്ങൾ നൽകുമ്പോൾ ധാതു സൂചിക വികസിപ്പിക്കുകയും സ്റ്റാമ്പ് ഡ്യൂട്ടി യുക്തിസഹമാക്കുകയും ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.