കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച പൊതുമേഖല ബാങ്കുകളുടെ വാതിൽപ്പടി (ഡോർ സ്റ്റെപ്) ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരും വികലാംഗരും ഉൾപ്പെടെ വിവിധ ബാങ്കുകളിലെ നിരവധി ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോൾ സെന്റർ, വെബ് പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ഉപയോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങളുടെ സൌകര്യം പ്രദാനം ചെയ്യുകയാണ് ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളുടെ ലക്ഷ്യം.
ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ സേവന അഭ്യർത്ഥന ട്രാക്കുചെയ്യാനും കഴിയും. രാജ്യത്തൊട്ടാകെയുള്ള 100 കേന്ദ്രങ്ങളിലായി തിരഞ്ഞെടുത്ത സേവന ദാതാക്കൾ വിന്യസിച്ചിരിക്കുന്ന വാതിൽപ്പടി ബാങ്കിംഗ് ഏജന്റാണ് സേവനങ്ങൾ നൽകുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.

നിലവിൽ ചെക്ക് മാറൽ, ഡിമാൻഡ് ഡ്രാഫ്റ്റ്, പേ ഓർഡർ തുടങ്ങിയ സാമ്പത്തികേതര സേവനങ്ങൾ മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാകൂ. സാമ്പത്തിക സേവനങ്ങൾ ഒക്ടോബർ മുതൽ ലഭ്യമാക്കും. പൊതുമേഖലാ ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് നാമമാത്ര നിരക്കിൽ ഈ സേവനങ്ങൾ ലഭ്യമാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ബാങ്കുകൾ തങ്ങളുടെ പ്രധാന ബിസിനസ്സിനെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഉപഭോക്താക്കളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
ബാങ്കുകളുടെ പ്രധാന പ്രവർത്തനം മറക്കരുതെന്നും, കടം കൊടുക്കുകയും അതിൽ നിന്ന് പണം സമ്പാദിക്കുകയുമാണ് ബാങ്കുകൾ ചെയ്യേണ്ടതെന്നും അത് ഒരു നിയമാനുസൃത പ്രവർത്തനമാണെന്നും പൊതുമേഖലയായതിനാൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ടെന്നും ധനമന്ത്രി ബാങ്കുകളോട് പറഞ്ഞു.


Click it and Unblock the Notifications