അതിഥി തൊഴിലാളികൾക്ക് ആശ്വാസ പദ്ധതിയുമായി ധനമന്ത്രി. കുടിയേറ്റക്കാർക്ക് അഭയം നൽകുന്നതിനും ഭക്ഷണവും വെള്ളവും നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകൾ വിനിയോഗിക്കാൻ സർക്കാർ സംസ്ഥാനങ്ങളെ അനുവദിച്ചുവെന്നും ഏപ്രിൽ മൂന്നിന് ഏകദേശം 11,002 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. മാർച്ച് 15 മുതൽ നഗരത്തിലെ ദരിദ്ര ജനവിഭാഗത്തിന് വേണ്ടി 7,200 പുതിയ സ്വയം സഹായ ഗ്രൂപ്പുകൾ (എസ്എച്ച്ജി) രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്കുള്ള ആശ്വാസ പദ്ധതികൾ
- മിനിമം വേതനത്തിനുള്ള അവകാശം
- എല്ലാ തൊഴിലാളികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും
- അപകടകരമായ മേഖലകളിലെ തൊഴിലാളികൾക്കുള്ള തൊഴിൽ സുരക്ഷയും ആരോഗ്യ കോഡും നടപ്പിലാക്കും
- അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ
- കുടിയേറ്റ തൊഴിലാളികൾക്ക് ക്ഷേമ ആനുകൂല്യങ്ങളുടെ പോർട്ടബിലിറ്റി
- അപകടകരമായ വ്യവസായങ്ങളിലെ ജീവനക്കാർക്ക് നിർബന്ധിത ESIC കവറേജ്
- ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ
തൊഴിലുറപ്പ് പദ്ധതി
1.87 ലക്ഷം ഗ്രാമപഞ്ച്യത്തുകളിൽ 2.33 കോടി വേതനക്കാർക്ക് തൊഴിലുറപ്പ് പദ്ധതി (എംഎൻആർജിഎ) വഴി ജോലി വാഗ്ദാനം ചെയ്തുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക പാക്കേജിൽ എംഎൻആർഇജിഎയുടെ കീഴിലുള്ള വേതനം 182 രൂപയിൽ നിന്ന് 202 രൂപയായി ഉയർത്തിയതായും മന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് സൌജന്യ ധാന്യ വിതരണം
അതിഥി തൊഴിലാളികൾക്ക് 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരി, 1 കിലോ കടല എന്നിവ 2 മാസത്തേക്ക് സർക്കാർ നൽകും. കുടിയേറ്റ തൊഴിലാളികൾ നിലവിൽ എവിടെയാണ് താമസിക്കുന്നത് ആ സംസ്ഥാനങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നത്. ചുരുങ്ങിയത് 8 കോടി കുടിയേറ്റക്കാർക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണത്തിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് കരുതെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇതിനായി ഖജനാവിൽ നിന്ന് 3,500 കോടി രൂപ ചെലവാകുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്
സംസ്ഥാനങ്ങളിലെ മുഴുവൻ അതിഥി തൊഴിലാളികളെയും കണ്ടെത്തി പൂർണ്ണമായി ഭക്ഷ്യധാന്യങ്ങളുെട വിതരണം നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും ഇതിനായുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നത് ഉൾപ്പെടെ ഈ നടപടികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സീതാരാമൻ പറഞ്ഞു.