റിലയൻസ് ജിയോയുടെ കടന്നു വരവോടെ രാജ്യത്ത് ആരംഭിച്ച ടെലികോം താരിഫ് യുദ്ധം പുതിയ വഴിത്തിരിവിലേയ്ക്ക്. ജിയോ ആരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളും നിരക്കുകൾ കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവ തങ്ങളുടെ പ്രീപെയ്ഡ് വോയ്‌സ്, ഡാറ്റാ സേവനങ്ങളുടെ നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
പ്രഖ്യാപനം ഇന്നലെ
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് ഓപ്പറേറ്റർമാരും പുതിയ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളേക്കാൾ ഏകദേശം 15 മുതൽ 47% വരെ വർദ്ധനവാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുടെ പുതിയ താരിഫുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. റിലയൻസ് ജിയോയുടെ പുതുക്കിയ താരിഫ് ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്താൻ സർക്കാരിന്റെ പുതിയ പദ്ധതി
ജിയോയുടെ പ്രവേശനം
2016 സെപ്റ്റംബറിൽ റിലയൻസ് ജിയോ ടെലികോം രംഗത്തേയ്ക്ക് പ്രവേശിച്ചതോടെയാണ് രാജ്യത്ത് ടെലികോം താരിഫ് യുദ്ധം ആരംഭിച്ചത്. ജിയോ സൌജന്യ കോളുകളും മികച്ച ഡാറ്റാ പായ്ക്കുകളും പ്രഖ്യാപിച്ചതോടെ വ്യവസായ ഏകീകരണത്തിന്റെ ഭാഗമായി മറ്റ് കമ്പനികൾക്കും നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നു. പല കമ്പനികളും റെക്കോർഡ് നഷ്ടം കാരണം പൂട്ടുകയും വൊഡാഫോൺ, ഐഡിയ പോലുള്ള കമ്പനികൾ ലയിക്കുന്നതിനും കാരണമായി.
സർക്കാരിന് നൽകേണ്ടത്
കമ്പനികൾ ടെലികോം-ഇതര വരുമാനം കൂടി കണക്കിലെടുത്തുള്ള മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം സർക്കാരിനു ഫീസായി നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രതികൂലമായ സുപ്രീം കോടതി വിധി കമ്പനികളെ കൂടുതൽ പ്രതിസന്ധിയിലാക്കി.കുടിശികയും അതിനുള്ള പിഴയും പലിശയുമായി എയർടെൽ 62,187.73 കോടി രൂപ, വോഡഫോൺ ഐഡിയ 54,183.9 കോടി രൂപ, ബിഎസ്എൻഎൽ-എംടിഎൻഎൽ 10,675.18 കോടി എന്നിങ്ങനെ നൽകേണ്ടിവരും. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് മൂന്ന് ഓപ്പറേറ്റർമാരും വില ഉയർത്തൽ പ്രഖ്യാപിച്ചത്.
എയർടെൽ നിരക്ക് വർദ്ധനവ്
എയർടെല്ലിന്റെ പുതിയ പ്ലാനുകൾ പ്രതിദിനം 50 പൈസ പരിധിയിൽ നിന്ന് 2.85 രൂപ നിരക്കിലേയ്ക്ക് വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. എയർടെല്ലിന്റെ ജനപ്രിയ പായ്ക്കുകളായ 169 രൂപയുടെ പ്ലാൻ, 199 പ്ലാൻ എന്നിവ ലയിപ്പിച്ച് 248 രൂപയുടെ പ്ലാൻ എന്ന ഒറ്റ പായ്ക്കാക്കി മാറ്റി. 28 ദിവസത്തെ കാലാവധി അതേപടി തുടരുകയും ചെയ്തു. 169 രൂപയുടെ പായ്ക്ക് അനുസരിച്ച് ഉപയോക്താക്കൾക്കുള്ള താരിഫ് വർദ്ധനവ് 47% ആണ്. എന്നിരുന്നാലും ഉപയോക്താക്കൾക്ക് 199 രൂപയുടെ പ്ലാൻ പോലെ തന്നെ പ്രതിദിനം 1.5GB ഡാറ്റ ലഭിക്കും.
കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് കറന്‍സി നോട്ട് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പ്
വൊഡാഫോൺ നിരക്ക്
2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ പരിഷ്ക്കരിക്കാനാണ് വൊഡാഫോൺ ഐഡിയ തീരുമാനിച്ചിരിക്കുന്നത്. 49 രൂപയുടെ കോംമ്പോ പ്ലാൻ അനുസരിച്ച് 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡാറ്റയുമാണ് ലഭിക്കുക. 79 രൂപയുടെ കോംമ്പോ പ്ലാനിൽ 64 രൂപയിടെ ടോക്ക്ടൈം, 200 എംബി ഡാറ്റയും ലഭിക്കും. 149 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയ്‌സ് കോളും 2 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയും ലഭിക്കും. 249 രൂപയുടെ പ്ലാനിൽ - അൺലിമിറ്റഡ് വോയ്‌സ് കോളും ദിവസവും 1.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിങ്ങനെ ലഭിക്കും. 299 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളും ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
ജിയോ പ്ലാനുകൾ
പരിധിയില്ലാത്ത കോൾ, ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ 'ഓൾ ഇൻ വൺ' പ്ലാനുകൾ ആരംഭിക്കാനാണ് ജിയോ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ 222 രൂപ, 333 രൂപ, 444 രൂപ എന്നിങ്ങനെയുള്ള പ്ലാനുകൾ ജിയോ പുറത്തിറക്കിയിരുന്നു. 149 രൂപയുടെ റീചാർജ് പ്ലാനിലും ജിയോ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയും 42 ജിബി ഡാറ്റയുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 149 രൂപയുടെ പ്ലാൻ ജിയോ ഓൾ-ഇൻ-വൺ പ്ലാനായാണ് മാറിയിരിക്കുന്നത്. പുതുക്കിയ പായ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയും 36 ജിബി ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.