ജൂൺ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 'ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ' പദ്ധതിയ്ക്ക് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. 116 ജില്ലകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയതായി ധനമന്ത്രി വ്യക്തമാക്കി. ഈ 116 ജില്ലകളിലെ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനായി 25 പദ്ധതികൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനായി 50,000 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി സീതാരാമൻ പറഞ്ഞു.
ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങളിലായി 116 ജില്ലകളിലേക്കാണ് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകുന്നതിനായി 25 വ്യത്യസ്ത പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ ഉപജീവന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 20 ന് ഗാരിബ് കല്യാൺ റോസ്ഗർ അഭിയാൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.
മോദി സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്: പൂർണമായ കണക്കുകൾ ഇതാ..
116 ജില്ലകളിലുള്ള കുടിയേറ്റ തൊഴിലാളികൾക്ക് 25ഓളം മേഖലകളിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 20ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ നാലുമാസത്തേക്കാണ് ജോലി നൽകുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാർക്കും കേന്ദ്ര സർക്കാരിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്ത് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സീതാരാമൻ വ്യക്തമാക്കി. ശൌചാലയ സമുച്ചയങ്ങൾ, ഗ്രാമപഞ്ചായത് ഭവൻ, ദേശീയപാത പ്രവർത്തനങ്ങൾ, കിണറുകളുടെ നിർമ്മാണം, ഹോർട്ടികൾച്ചർ എന്നിങ്ങനെ വിവിധ മേഖലകളിലാണ് ജോലികൾ നൽകുക. ജൽ ജീവൻ മിഷൻ, ഗ്രാമ സഡക് യോജന തുടങ്ങി നിരവധി സർക്കാർ പദ്ധതികൾ വഴിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ കുടിയേറ്റക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞാണ് 25 വ്യത്യസ്ത പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നതെന്നും സീതാരാമൻ വ്യക്തമാക്കി.
കൂടുതൽ മേഖലകൾ സ്വകാര്യവത്ക്കരിക്കും; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി