കൊറോണ വൈറസ് മഹാമാരി മൂലം ലോകം വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്നും ഇതിനെ തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര നാണയനിധി അറിയിച്ചു. എന്നാൽ അടുത്ത വർഷം നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. 2020, 2021 വർഷങ്ങളിലെ വളർച്ചയുടെ സാധ്യതകൾ തങ്ങൾ വീണ്ടും വിലയിരുത്തിയെന്നും. സ്ഥിതി 2009 നെ അപേക്ഷിച്ച് മോശമായതോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് വ്യക്തമാണെന്നും ക്രിസ്റ്റലീന ജോർജിയേവ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്താരാഷ്ട്ര നാണയ, ധനകാര്യ സമിതിയുടെ (ഐ.എം.എഫിന്റെ) ഭരണസമിതിയുടെ യോഗത്തിന് ശേഷമാണ് ജോർജിയേവ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. 189 അംഗങ്ങളെ പ്രതിനിധീകരിച്ച്, കൊവിഡ് 19ന്റെ വെല്ലുവിളിയെക്കുറിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മാധ്യമങ്ങളെ കണ്ടത്. ലോക രാജ്യങ്ങളിൽ മുഴുവൻ തന്നെ വൈറസ് വ്യാപിച്ചിരിക്കുന്നതിനാൽ പണത്തിന്റെ ലഭ്യത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ 2021ൽ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കൽ സാധ്യതമാകുകയുള്ളൂവെന്ന് ജോർജിയേവ വ്യക്തമാക്കി.
ലോകത്തെ മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളെപ്പോലെ തന്നെ യുഎസും മാന്ദ്യത്തിലാണ്. വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ സ്ഥിതിയും വളരെ മോശമാണ്. അതുകൊണ്ട് തന്നെ 2020 ലെ പ്രവചനങ്ങളിൽ മാറ്റം വരുത്തുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ പ്രവചനങ്ങൾ പ്രതീക്ഷിക്കാമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ജോർജിയേവ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നത് വരെ നമ്മൾ ഇഷ്ടപ്പെടുന്ന ജീവിതത്തിലേക്ക് തിരികെ പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അവർ വ്യക്തമാക്കി.
ലോക സമ്പദ്‌വ്യവസ്ഥയുടെ പെട്ടെന്നുള്ള നിർത്തൽ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പാപ്പരത്തങ്ങളും പിരിച്ചുവിടലുകളും ഇതിന്റെ ഭാഗമായി നേരിടേണ്ടി വരുമെന്നും ഇത് വീണ്ടെടുക്കലിനെ ദുർബലപ്പെടുത്തുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. ഇത് ഒഴിവാക്കാൻ, ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലെ ആഘാതം കുറയ്ക്കുന്നതിനും പല രാജ്യങ്ങളും കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്ന് 81 അടിയന്തര ധനസഹായ അഭ്യർത്ഥനകൾ ലഭിച്ചതായും ഐ.എം.എഫ് മേധാവി പറഞ്ഞു. വളർന്നുവരുന്ന വിപണികളുടെ മൊത്തത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള നിലവിലെ കണക്ക് 2.5 ട്രില്യൺ ഡോളറാണെന്നും അവർ പറഞ്ഞു. ഈ രാജ്യങ്ങളിലേക്ക് എത്രയും വേഗം പണം എത്തികാനുളള നടപടി സ്വീകരിക്കും. അതേസമയം അമേരിക്ക 2.2 ട്രില്ലിയൻ ഡോളറിന്‍റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് ഏറെ സാഹായകരമാകുമെന്നും ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.