സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 28320 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണ വില പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർദ്ധിച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില
നവംബറിലെ ഏറ്റവും ഉയർന്ന വില പവന് 28800 രൂപയാണ്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20% ഉയർന്നു. ഇതോടെ സ്വർണത്തിന്റെ വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ടു തുടങ്ങി.
വീണ്ടും ചാഞ്ചാടി സ്വർണ്ണ വില, വെള്ളി വിലയിൽ നേരിയ കുറവ്
വൻ ഇടിവ്
യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള വളർച്ചാ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ ധനനയം ലഘൂകരിക്കൽ എന്നിവയാണ് ഈ വർഷം രാജ്യത്ത് സ്വർണ വില കുതിച്ചുയരാൻ കാരണം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ഇപ്പോൾ സ്വർണ വിൽപ്പന കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
മൂന്ന് ദിവസത്തെ ഉയർന്ന വിലയ്ക്ക് ശേഷം സ്വർണ വിലയിൽ ഇന്ന് ഇടിവ്
ആളുകൾക്ക് സ്വർണം വേണ്ട
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന വിലയും ദുർബലമായ സമ്പദ്‌വ്യവസ്ഥയുമാണ് സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 700നും 750 ടണ്ണിനുമിടയിലാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ കണക്ക്. 2019 ൽ 750നും 850 ടണ്ണിനുമിടയിൽ സ്വർണത്തിന്റെ ആവശ്യകത ഉണ്ടാകുമെന്നായിരുന്നു കൗൺസിൽ കണക്കാക്കിയിരുന്നത്.
സമ്മാനമായി ലഭിക്കുന്ന സ്വർണ്ണത്തിന് നികുതി നൽകണോ? അറിയേണ്ടതെല്ലാം
ദീപാവലിയ്ക്കും വിൽപ്പനയിൽ ഇടിവ്
ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ദീപാവലി, ധൻതേരസ് അല്ലെങ്കിൽ അക്ഷയ തൃതീയ പോലുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ വലിയ വർദ്ധനവുണ്ടാകുന്നത് പതിവാണ്. സ്വർണ വിൽപ്പനയുടെ 40 ശതമാനവും നടന്നിരുന്നത് ഒക്ടോബർ മുതൽ നവംബർ വരെയുള്ള ഉത്സവകാലങ്ങളിലായിരുന്നു. എന്നാൽ ഇത്തവണ ധൻതേരസിനും വിൽപ്പനയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരുന്നില്ല. സ്വർണ വില കുത്തനെ ഉയർന്നതാണ് ഇതിന് കാരണം.
സ്വർണത്തിന് പരിധി
കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുമെന്ന് അടുത്തിടെ ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിഗണനയിൽ ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ പിന്നീട് അറിയിച്ചു. കള്ളപ്പണം തടയാൻ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ സ്വർണത്തിനും സർക്കാർ ഉടൻ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.
malayalam.goodreturns.in