ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഗൂഗിള്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് ബജറ്റുകള്‍ പകുതിയോളം കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബജറ്റ് വെട്ടിക്കുറവിനെ സംബന്ധിച്ച ഒരു ഇമെയില്‍ ഈ ആഴ്ച മാര്‍ക്കറ്റിംഗ് ജീവനക്കാര്‍ക്ക് കമ്പനി അയച്ചിരുന്നു. ബജറ്റ് വെട്ടിക്കുറവിന് പുറമെ പുതിയ മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് മരവിപ്പിച്ചതായും ഇമെയിലില്‍ പറയുന്നു. ചില മേഖലകളുടെ ബജറ്റുകള്‍ പകുതിയോളം വെട്ടിക്കുറയ്ക്കുകയാണെന്ന് ഒരു കമ്പനി വക്താവ് വ്യക്തമാക്കി. എന്നാല്‍, മറ്റുള്ളവ ഇപ്പോഴും റീകാലിബ്രേറ്റ് ചെയ്യുന്ന പ്രക്രിയയിലായതിനാല്‍ ഉണ്ടാകണമെന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞയാഴ്ച ഞങ്ങള്‍ സൂചിപ്പിച്ചതുപോലെ, 2020 -ന്റെ ശേഷിക്കുന്ന നിക്ഷേപ പദ്ധതികളുടെ വേഗത കമ്പനി വീണ്ടും വിലയിരുത്തുകയാണ്. കൂടാതെ, പ്രധാനപ്പെട്ട നിരവധി മാര്‍ക്കറ്റിംഗ് ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും,' കമ്പനി വക്താവ് അറിയിച്ചു. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഗിള്‍ ഓഹരികള്‍ ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു. കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ബാക്കി ചില നിക്ഷേപങ്ങളില്‍ നിന്ന് പിന്മാറുമെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ പ്രസ്താവിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ കടുത്ത നീക്കങ്ങള്‍.
ചെറു കമ്പനികളെ ചുളുവിൽ വാങ്ങാൻ ഒരുങ്ങി വമ്പൻ ഐടി ഭീമന്മാർ
എന്നിരുന്നാലും, ബിസിനസ് ഇതര ആവശ്യ മാര്‍ക്കറ്റിംഗ് പുനക്രമീകരിക്കുമെന്നും നിയമനം ഗണ്യമായി മന്ദഗതിയിലാക്കുമെന്നും അന്ന് പിച്ചൈ പറഞ്ഞിരുന്നു. നിയമനത്തിനപ്പുറം കമ്പനി നിക്ഷേപം തുടരുകയാണെന്നും എന്നാല്‍ ഡാറ്റാ സെന്ററുകള്‍, മെഷീനുകള്‍, ബിസിനസ് ഇതര ആവശ്യ വിപണനം, യാത്ര തുടങ്ങിയ മേഖലകളിലെ കമ്പനിയുടെ നിക്ഷേപത്തിന്റെ ശ്രദ്ധയും വേഗതയും പുനര്‍വിചിന്തനം ചെയ്യുമെന്നും കഴിഞ്ഞയാഴ്ച ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പിച്ചൈ വ്യക്തമാക്കി. ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച കൊവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കമ്പനി അഭിമുഖീകരിക്കുന്നതിനാലാണ് ഈ നടപടികള്‍.
തന്ത്രപ്രധാനമായ മേഖലകളില്‍ വേഗത നിലനിര്‍ത്തുന്നതിനിടയിലും പുതിയ നിയമനങ്ങളുടെ തോത് കുറയ്ക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. മഹാമാരിക്ക് മുമ്പ്, മാര്‍ക്കറ്റിംഗ് ചെലവുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ഗൂഗിള്‍ പ്രതീക്ഷിച്ചിരുന്നു. 2019 -ല്‍ 18.46 ബില്യണ്‍ ഡോളര്‍ വില്‍പ്പനയ്ക്കും വിപണനത്തിനുമായി ചെലവഴിച്ചുവെന്ന് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യ, പ്രൊമോഷണല്‍ ചെലവുകളും വില്‍പ്പനയിലും വിപണനത്തിലുമുള്ള ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരവും അതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഹെഡ് കൗണ്ട് കുറഞ്ഞത് 15 ശതമാനം വര്‍ദ്ധിപ്പിച്ചുവെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനുപുറമെ പരസ്യ, പ്രൊമോഷണല്‍ ചെലവുകള്‍ 402 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ചു.