ബോണ്ട് വിപണിയെ കൂടുതൽ ആകർഷകമാക്കാനും ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കാനുമായി ഇന്ത്യയുടെ ആദ്യത്തെ ബോണ്ട് ഇടിഎഫ് പദ്ധതി ആരംഭിക്കാൻ മോദി സർക്കാർ അനുമതി നൽകി. ഭാരത് ബോണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. ഈ പദ്ധതി എഡൽവെയിസ് അസറ്റ് മാനേജുമെന്റ് കമ്പനിയുടെ നിയന്ത്രണത്തിൽ ആയിരിക്കും. സർക്കാരും മറ്റ് പല പങ്കാളികളും ചേർന്നുള്ള രണ്ടുവർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഭാരത് ബോണ്ട് ഇടിഎഫ് പുറത്തിറക്കിയത്.
പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും അധിക നേട്ടം നൽകുന്ന ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫായിരിക്കും ഇതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പദ്ധതിയുടെ പ്രഖ്യാപനത്തിനിടെ പറഞ്ഞു. ക്ലോസ്-എൻഡ് മ്യൂച്വൽ ഫണ്ടുകൾ പോലെ ഭാരത് ബോണ്ട് ഇടിഎഫിന് ഒരു നിശ്ചിത കാലാവധിയുണ്ടാകും. കൂടാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ യൂണിറ്റുകൾ ലിസ്റ്റും ചെയ്യപ്പെടും.
പൊന്ന് വാങ്ങി പണക്കാരാകാം!! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭം ഉറപ്പ്
AAA- റേറ്റുചെയ്ത സ്ഥാപനങ്ങളെയാകും ഇടിഎഫിൽ ഉൾപ്പെടുത്തുക. ഭാരത് ബോണ്ട് ഇടിഎഫിന്റെ യൂണിറ്റ് മൂല്യം 1,000 രൂപയായിരിക്കും. ഈ പദ്ധതി രണ്ട് ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് മൂന്ന് വർഷത്തിനുള്ളിൽ (2023 ഓടെ) കാലാവധി അവസാനിക്കുന്നതും മറ്റൊന്ന് 10 വർഷത്തിനുള്ളിൽ (2030 ഓടെ) കാലാവധി അവസാനിക്കുന്നതുമാണ്. ബോണ്ട് ഡിസംബറിൽ ആരംഭിക്കുമെന്ന് ദിപാം സെക്രട്ടറി അറിയിച്ചു.
സർക്കാർ ഇതിന് മുമ്പ് രണ്ടുതവണ ഇക്വിറ്റി ഇടിഎഫുകൾ പുറത്തിറക്കിയിരുന്നു. ആദ്യത്തേത് 2014 ലും രണ്ടാമത്തേത് 2017 ലും ആയിരുന്നു.രണ്ട് ഇടിഎഫുകളും മികച്ച വിജയമാണ് നേടിയതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കോർപ്പറേറ്റ് ബോണ്ട് വിപണിയെ കൂടുതൽ ആകർഷകമാക്കുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിന് ബദൽ മാർഗങ്ങൾ സൃഷ്ടിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും, ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്നും സീതാരാമൻ പറഞ്ഞു.