കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് അതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും വിമാനയാത്രകള്‍ നിര്‍ത്തലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വ്യോമയാന മേഖലയ്ക്ക്, 1.6 ബില്യണ്‍ ഡോളറിന്റെ രക്ഷാ പാക്കേജ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യോമയാന ഇന്ധനനികുതി നീട്ടിവെക്കുന്നതുള്‍പ്പടെ മേഖലയില്‍ ഈടാക്കുന്ന മിക്ക നികുതികളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന ഒരു നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
10,000-12,000 കോടി രൂപയുടെ (1.3 മുതല്‍ 1.6 ബില്യണ്‍ ഡോളര്‍ വരെ) രക്ഷാ പാക്കേജാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ കൊവിഡ് 19 പ്രതിസന്ധി കെട്ടടങ്ങുന്നതു വരെ നികുതികള്‍ മാറ്റിവെക്കും, ഇത് വ്യോമയാന മേഖലയ്ക്ക് തിരിച്ചുവരാനുള്ള ഒരു സാധ്യതയായി കണക്കാകുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത നികുതി ചക്രത്തില്‍ പലിശരഹിതമായ നികുതി അടയ്ക്കാന്‍ കമ്പനികളെ അനുവദിക്കുന്നതിനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച്, രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധയേല്‍ക്കാനും 164 രാജ്യങ്ങളിലായി 8,500 -ഓളം മരണമടയാനും കൊവിഡ് 19 വ്യാപനം കാരണമായി. ഇന്ത്യയില്‍ 150 -ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേര്‍ ഇതിനകം മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം യാത്രകള്‍ക്ക് വിലങ്ങുതടി ആയതിനാല്‍, വിമാനങ്ങള്‍ നിര്‍ത്തലാക്കാനും ജോലികള്‍ വെട്ടിക്കുറക്കാനും നിര്‍ബന്ധിതരായ വിമാനക്കമ്പനികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍. വിമാനക്കമ്പനികള്‍ക്ക് 200 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ജാമ്യം ആവശ്യമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍(ഐഎടിഎ) വിലയിരുത്തുന്നു.
കൊറോണ വൈറസ് മഹാമാരി: എൽഐസിയ്ക്ക് 1.9 ട്രില്യൺ രൂപയുടെ നഷ്ടം
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിനായി യുഎസ് എയര്‍ലൈന്‍സിന് 50 ബില്യണ്‍ ഡോളര്‍ സുരക്ഷിത വായ്പയ്ക്ക് ട്രംപ് ഭരണകൂടം ബുധനാഴ്ച കോണ്‍ഗ്രസിന്റെ അനുമതി തേടിയിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഇന്ത്യയുടെ ടാറ്റാ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ വിസ്താരയും ബജറ്റ് കാരിയറായ ഗോ എയറും അവരുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് എടുത്തില്ലേ? അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?
നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ആഭ്യന്തര വിമാനയാത്ര ചുരുക്കുകയും ചെയ്യുന്നതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗൊ, ചില വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിര്‍ബന്ധിതരാവും. ധനകാര്യ ഇളവുകളും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും മാറ്റി നിര്‍ത്തിയാലും, മിക്ക വിമാനക്കമ്പനികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കേണ്ടി വരുമെന്നും കൂടുതല്‍ നഷ്ടത്തിലോടുന്ന കാരിയറുകള്‍ നിര്‍ത്തലാക്കുമെന്നും ഗ്ലോബല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടിയായ കാപ്പയുടെ (CAPA) ഇന്ത്യന്‍ യൂണിറ്റ് അറിയിച്ചു.
രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്; ഓഹരികൾ ഏഴ് ശതമാനം ഇടിവിൽ
എയര്‍ ഇന്ത്യ ഒഴികെയുള്ള മിക്ക ഇന്ത്യന്‍ വിമാനക്കമ്പനികളും ജനുവരി-മാര്‍ച്ച് പാദത്തില്‍ 600 മില്യണ്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തുമെന്നും കാപ്പ കണക്കാക്കുന്നു. ഇത് കൂടുതല്‍ മോശമായ അവസ്ഥയിലേക്കെത്താനും സാധ്യതയുണ്ടെന്നും കാപ്പ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഇടപെടലിന്റെ അഭാവത്തില്‍ നിലവിലെ സ്ഥിതി വഷളാകുമെന്നും സാമ്പത്തിക അഭാവം മൂലം മെയ്-ജൂണ്‍ മാസങ്ങളില്‍ വിവിധ വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിലേക്കുവരെ ഈ പ്രതിസന്ധി എത്തിച്ചേരുമെന്നും മാര്‍ച്ച് 18 -ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ കാപ്പ പറയുന്നു.