കള്ളപ്പണം തടയാൻ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ സ്വർണത്തിനും സർക്കാർ ഉടൻ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഒരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ നിജപ്പെടുത്തിയേക്കും. കൂടാതെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തിയാല്‍ മാന്യമായ നികുതി ഈടാക്കുന്നതിന് സമയ പരിധി പ്രഖ്യാപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നികുതി
സമയ പരിധിയ്ക്കുള്ളിൽ നികുതി നൽകിയില്ലെങ്കിൽ ഉയര്‍ന്ന നികുതി അടയ്‌ക്കേണ്ടിവരും. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങിയെന്നാണ് വിവരം. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ തീരുമാനം നടപ്പാക്കി തുടങ്ങും. നികുതി നിരക്ക് സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടില്ലെങ്കിലും നിരക്ക് 30 ശതമാനം വരെ നിലനിർത്താനാണ് സാധ്യതയെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
ലക്ഷ്യം കള്ളപ്പണം
പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം കള്ളപ്പണം കണ്ടെത്തുകയാണ്. കണക്കിൽപ്പെടാത്ത സ്വർണ്ണത്തിന്റെ രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്താനുള്ള മറ്റൊരു ശ്രമമായാണ് പുതിയ പദ്ധതി. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം എന്ന പേരിലാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുക.
നടപ്പിലാക്കൽ ശ്രമകരം
പദ്ധതിയുടെ ആശയം നല്ലതാണെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം ആളുകൾ പലതവണകളായാണ് സ്വർണം ശേഖരിക്കുന്നത്. മാത്രമല്ല പല അവസരങ്ങളിലെയും പാരമ്പര്യമായുളള ഇടപാടുകളുടെയും വിശദാംശങ്ങളും ലഭ്യമല്ല. ഇന്ത്യക്കാരുടെ കൈവശമുള്ള മൊത്തം സ്വർണ്ണ ശേഖരം 20,000 ടൺ ആണെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും കണക്കാക്കപ്പെടാത്ത ഇറക്കുമതി, പൂർവ്വിക സ്വർണം മുതലായവ കണക്കിലെടുത്താൽ യഥാർത്ഥത്തിൽ 25,000 മുതൽ 30,000 ടൺ വരെയുണ്ടാകാനും സാധ്യതയുണ്ട്.
കേന്ദ്രത്തിന്റെ ലക്ഷ്യം
ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിലൊന്ന് കള്ളപ്പണം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നത്. എന്നാൽ വെളിപ്പെടുത്താത്ത സ്വർണത്തെ കണക്കുള്ള സ്വർണമാക്കി മാറ്റാനുള്ള പദ്ധതിയാണ് ഗോൾഡ് ആംനസ്റ്റി സ്കീം. 2014 ലെ പൊതുതെരഞ്ഞെടുപ്പിലെ സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് കള്ളപ്പണം തടയൽ.
വധുവിന് വാങ്ങുന്ന സ്വർണത്തിന് പരിധി
സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും. വിവാഹ വേളയില്‍ വധുവിന് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്കും നിയന്ത്രണമുണ്ടായേക്കുമെന്നാണ് വിവരം. വാങ്ങുന്ന സ്വര്‍ണത്തിന് ബില്ല് നിര്‍ബന്ധമാക്കും. പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന് നികുതി കൊടുക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ്
കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയാണെന്ന് നിലവില്‍ വ്യക്തമല്ല. അതേസമയം, ഇതിന് പരിധി നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന്റെ മൂല്യം എത്രയാണെന്ന് കണക്കാക്കും. ഇതിനാണ് നികുതി അടയ്‌ക്കേണ്ടി വരിക. ആഭരണങ്ങള്‍ക്കും സ്വര്‍ണക്കട്ടികള്‍ക്കും പരിധി നിശ്ചയിക്കും.
ക്ഷേത്രങ്ങളിലെ സ്വർണം
രാജ്യത്തെ ക്ഷേത്രങ്ങളിലും ട്രസ്റ്റുകളിലുമുള്ള സ്വര്‍ണം ഉല്‍പാദന നിക്ഷേപമായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച ധനകാര്യ വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ഒരു വ്യക്തിയ്ക്ക് പരമാവധി 4 കിലോ സ്വര്‍ണമാണ് കൈവശം വയ്ക്കാന്‍ അവകാശമുള്ളത്. അതേസമയം ട്രസ്റ്റുകള്‍ക്ക് 20 കിലോ സ്വര്‍ണം വരെ കൈവശം വയ്ക്കാം. നിലവിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി കൂടുതല്‍ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications