സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകളും സ്ലാബുകളും വർദ്ധിക്കുമെന്ന സൂചനകൾക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് 38-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.
യോഗത്തിലെ പ്രധാന അജണ്ട ജിഎസ്ടി നിരക്ക് അവലോകനം, വിവിധ ഇനങ്ങളുടെ നഷ്ടപരിഹാര സെസ് നിരക്കുകൾ പരിശോധിക്കൽ എന്നിവയായിരിക്കും. പുകയില ഉല്‍പ്പന്നങ്ങളുടെ മേലുള്ള സെസ് ഉയര്‍ത്തണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കും. പൊതു ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ അധികമായി കിട്ടുന്ന തുക ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വരുമാനം കൂട്ടാൻ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ
ജിഎസ്ടി വരുമാനത്തിലെ കുറവ് മൂലം സാമ്പത്തിക പാതയിലെ ആശങ്കകൾ നികുതി സ്ലാബുകൾ ഉയർത്താൻ സർക്കാരിനെ പ്രേരിപ്പിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണാഭരണങ്ങളുടെ ജിഎസ്ടി നിരക്കും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തൽഫലമായി, രണ്ട് ദിവസത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 200 രൂപ വരെ ഉയർന്നു.
ജിഎസ്ടി വരുമാനം വർധിപ്പിക്കുന്നതിന് നിലവിൽ ഇളവ് നൽകിയിട്ടുള്ള ഇനങ്ങൾ അവലോകനം ചെയ്യുന്നതിന് സീതാരാമൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ പോലുള്ള ചില സംസ്ഥാനങ്ങൾ ജിഎസ്ടി നിരക്ക് വർദ്ധനവിന് എതിരാണ്. സർക്കാർ കണക്കുകൾ പ്രകാരം കേന്ദ്ര ജിഎസ്ടി വരുമാനം 2019-20 ഏപ്രിൽ-നവംബർ കാലയളവിൽ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 40 ശതമാനം കുറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന നാല് മാസത്തേക്ക് ധനമന്ത്രാലയം പ്രതിമാസം 1.1 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
സാമ്പത്തിക മാന്ദ്യം: ഒക്ടോബറിൽ ജിഎസ്ടി വരുമാനത്തിൽ വീണ്ടും ഇടിവ്