ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യകതയോട് മോദി സര്‍ക്കാര്‍ വഴങ്ങിയേക്കുമെന്ന് സൂചന. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ അറിയിക്കും. 1600 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ സൂചന നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെ 1600 സിസിയ്ക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്കെല്ലാം പുതിയ താരിഫ് നിരക്ക് പ്രാബല്യത്തില്‍ വരും.
നിലവില്‍ CBU (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ്) ബൈക്കുകളുടെ ഇറക്കുമതി തീരുവ ശതമാനമാണ്. മുമ്പിത് 100 ശതമാനമായിരുന്നു. ട്രംപ്- മോദി ടെലിഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ 2019 -ല്‍ ആണ് തീരുവ 50 ശതമാനമായി സര്‍ക്കാര്‍ കുറച്ചത്. ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവ വളരെ കൂടുതലാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനില്ലെന്നും മുമ്പ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യ ഇവയ്ക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനമായി കുറച്ചെങ്കിലും ഇപ്പോഴും ഇത് അംഗീകരിക്കാനാവാത്ത നിലയിലാണ്. നിരക്ക് ഇനിയും കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.
സ്വർണ വില പവന് 32000ലേയ്ക്ക്, ഇന്ന് കൂടിയത് 320 രൂപ
CBU ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ കുറച്ചപ്പോള്‍ ഇത് CKD യൂണിറ്റുകളുടെ തീരുവയില്‍ വര്‍ധനവുണ്ടാക്കി. 10 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്കാണ് തീരുവ വര്‍ധിച്ചത്. ഹാര്‍ലിയുടെ ഭൂരിഭാഗം വില്‍പ്പനയും നടക്കുന്നത് CKD യൂണിറ്റുകളിലാണ്. രാജ്യത്ത് അസംബ്ള്‍ ചെയ്യുന്ന ബൈക്കുകളാവട്ടെ മിക്കതും 1600 സിസിയില്‍ താഴെ ശേഷിയുള്ളവയും. 2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2,676 ബൈക്കുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 5.33 ലക്ഷം രൂപയില്‍ തുടങ്ങി 50.3 ലക്ഷം രൂപവരെയുള്ള 17 മോഡലുകള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നു. നിരക്കുകള്‍ കുറയ്ക്കുന്നത് ഹാര്‍ലിയ്ക്ക് മാത്രമല്ല ഗുണം ചെയ്യുക, അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍, ബ്രീട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് എന്നിവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഇത്തരത്തില്‍ അമേരിക്കന്‍ ബൈക്കുകള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് സാധിച്ചാല്‍, ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നേട്ടങ്ങളുണ്ടാക്കാന്‍ ഇടയാക്കും.