അമേരിക്കൻ പ്രീമിയം മോട്ടോർ സൈക്കിൾ നിർമ്മാതാവായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിലെ വിൽപ്പനയും ഉൽപാദനവും നിർത്താൻ തീരുമാനിച്ചു. 2009ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഹാർലി ഡേവിഡ്സൺ വ്യാഴാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോകുന്ന എന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത്.
2020 ഓഗസ്റ്റ് 6 നും 2020 സെപ്റ്റംബർ 23 നും ഇടയിൽ, ആഗോള ഡീലർ ശൃംഖല വെട്ടിക്കുറയ്ക്കുന്നതും ചില അന്താരാഷ്ട്ര വിപണികളിൽ നിന്ന് പുറത്തുകടക്കുന്നതും വിൽപ്പന നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഈ നടപടി വഴി 70 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.
വാഹന വില്‍പ്പന പുരോഗതിയിലേക്ക്, ഓഗസ്റ്റിലെ കണക്കുകള്‍ ഇങ്ങനെ
ഇന്ത്യൻ വാഹന വ്യവസായം ഇതിനകം തന്നെ വളരെ മന്ദഗതിയിലായിരുന്നു. കൊവിഡ് -19 മഹാമാരി പ്രീമിയം മോട്ടോർസൈക്കിൾ, കാർ വിഭാഗങ്ങളെ കൂടുതൽ വഷളാക്കി. പ്രധാനമായും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്ക് മേഖലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള പിൻവാങ്ങൽ.
ഏഷ്യ എമർജിംഗ് മാർക്കറ്റിന്റെയും ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടറായ സജീവ് രാജശേഖരനെ സിംഗപ്പൂരിലേക്ക് മാറ്റിയെന്നും ഇന്ത്യയിലെ വിൽപ്പന, വിപണന പ്രവർത്തനങ്ങൾ കുറയ്ക്കുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഡാറ്റ അനുസരിച്ച്, 2019-20 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന വെറും 2,500 യൂണിറ്റിന് താഴെയാണ്. 2019-20 സാമ്പത്തിക വർഷത്തിൽ റോയൽ എൻഫീൽഡ് വെറും 42,000 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചതെന്ന് സിയാം പറയുന്നു.