ജീവനക്കാര്‍ ഉറച്ചുനില്‍ക്കുന്നില്ല; രണ്ടു വര്‍ഷമായി തുടരെയുള്ള കൂടുമാറ്റങ്ങള്‍ കണ്ടു മടത്തുനില്‍ക്കുകയാണ് രാജ്യത്തെ ഐടി വ്യവസായം. സമീപകാലത്ത് വന്‍തോതില്‍ പുതുമുഖങ്ങളായ ജീവനക്കാര്‍ ജോലിയില്‍ കയറിയിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ല.
അടുത്ത ഒന്നോ രണ്ടോ പാദം കൂടി ഐടി ജീവനക്കാരുടെ കൂടുവിട്ടുള്ള കൂടുമാറല്‍ തുടരുമെന്നാണ് എച്ച്ആര്‍ വിദഗ്ധരും വ്യവസായ നിരീക്ഷകരും പറയുന്നത്. മാര്‍ച്ച് പാദഫലം പുറത്തുവിടവെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും നടത്തിയ പ്രതികരണം ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു. ജീവനക്കാരുടെ തുടരെയുള്ള ചുവടുമാറ്റം വേതന ചെലവുകള്‍ ഉയര്‍ത്തുകയാണ്. മുന്‍നിര ഐടി കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിനിലാണ് ഇതു ക്ഷീണം ചെയ്യുന്നത്.
'ഒരുഭാഗത്ത് തൊഴിലുടമസ്ഥര്‍ തുടരെ ജോലി വാഗ്ദാനം ചെയ്യുന്നു; മറുഭാഗത്ത് ജീവനക്കാര്‍ മികച്ച അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം പുറത്തുചാടുന്നു. തൊഴില്‍ ഡിമാന്‍ഡ് അടിസ്ഥാനപ്പെടുത്തി എന്തുകൊണ്ട് കുറച്ചുകാലം മാത്രം ഒരിടത്ത് ജോലി ചെയ്തുവെന്ന നിര്‍ണായക ചോദ്യം കമ്പനികള്‍ ഇപ്പോള്‍ ചോദിക്കുന്നില്ല. ഇതാണ് ജീവനക്കാര്‍ മുതലെടുക്കുന്നതും. മികച്ച അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം ഐടി ജീവനക്കാര്‍ പഴയ കമ്പനി വിട്ട് പറന്നുപോവുകയാണ്. ഈ പശ്ചാത്തലത്തില്‍ ഐടി കമ്പനികളുടെ വേതന ചെലവ് ക്രമാതീതമായി ഉയരുന്നു. ഇന്ത്യയിലെ ഐടി വ്യവസായം മുന്നോട്ടു വളരണമെങ്കില്‍ ജീവനക്കാരുടെ കൂടുമാറ്റം നിയന്ത്രിക്കേണ്ടതുണ്ട്', സിഇഐഎല്‍ എച്ച്ആര്‍ സര്‍വീസസിന്റെ ഡയറക്ടറും സിഇഒയുമായ അദിത്യ നാരായണ്‍ മിശ്ര ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സാങ്കേതിക കഴിവുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുത്താല്‍ 2010-12 കാലഘട്ടത്തിലാണ് ഏറ്റവും ഉയര്‍ന്ന കൂടുമാറ്റങ്ങള്‍ കാണപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദശകത്തിലെ ചിത്രത്തില്‍ 2022 സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ 'പറന്നുപോകല്‍' അതിരൂക്ഷമായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ സാങ്കേതിക കഴിവുകളുടെ ഡിമാന്‍ഡ് വിവിധ സൈക്കിളുകളിലൂടെ കടന്നുപോയിട്ടുണ്ട്. 2,000 തുടക്കത്തില്‍ Y2K, ഡോട്ട്‌കോം പ്രതിഭാസങ്ങളാണ് ടെക്കികള്‍ക്കുള്ള ഡിമാന്‍ഡ് സൃഷ്ടിച്ചത്. പിന്നാലെ ആഗോള സാമ്പത്തിക കമ്പനികള്‍ ഒന്നടങ്കം ഗവേഷണ വികസന കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിച്ചു.
2008 കാലഘട്ടത്തില്‍ സാമ്പത്തിക മാന്ദ്യം ആഞ്ഞടിച്ചപ്പോള്‍ ഐടി രംഗം താഴേക്ക് നിലംപതിച്ചതിന് ലോകം സാക്ഷിയാണ്. എന്നാല്‍ ഏറെക്കഴിയും മുന്‍പ് ഡിജിറ്റല്‍ ടെക്‌നോളജികള്‍ മുറുക്കെപ്പിടിച്ച് ഐടി കമ്പനികള്‍ പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റു. ഈ അവസരത്തിലാണ് എഞ്ചിനീയറിങ് കമ്പനികളും ഇന്ത്യയില്‍ ഗവേഷണ വികസന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടത്. 2018-19 കാലഘട്ടം ആയപ്പോഴേക്കും ടെക്ക് ടാലന്‍ഡുകള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞു. ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ച് ഘടന പുതുക്കുന്നതിലായിരുന്നു ഈ അവസരത്തില്‍ ഐടി സ്ഥാപനങ്ങളുടെ ശ്രദ്ധ. ഇതോടെ നിരവധി ഇടത്തരം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.
എന്തായാലും കോവിഡിന്റെ കടന്നുവരവോടെയാണ് ടെക്ക് ജീവനക്കാര്‍ക്ക് ഡിമാന്‍ഡ് വീണ്ടും കുതിച്ചുയര്‍ന്നത്. ആഗോളതലത്തില്‍ ഡിജിറ്റല്‍ അഡോപ്ഷന് വേഗം കൂടി. ഐടി ജീവനക്കാരെ 'ചാക്കിട്ടുപിടിക്കാന്‍' സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തുവന്നതോടെ ഐടി കമ്പനികള്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമായി. എന്തായാലും പുതിയ എഞ്ചിനീയറിങ് ബിരുദധാരികള്‍ ഐടി ആവാസവ്യവസ്ഥയിലേക്ക് കാലെടുത്തുവെയ്ക്കുന്നത് സപ്ലൈ സൈഡിലെ ആശങ്കകള്‍ കുറയ്ക്കുമെന്ന ശുഭപ്രതീക്ഷ കമ്പനികള്‍ക്കുണ്ട്.
'ഐടി ജീവനക്കാരുടെ കൂടുമാറ്റം ആത്യന്തികമായി ഐടി കമ്പനികളെ പിന്നോട്ടുവലിക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഐടി കമ്പനികള്‍ക്ക് വളര്‍ച്ച കണ്ടത്തണമെങ്കില്‍ പുതുമുഖ ജീവനക്കാര്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഫ്രഷര്‍മാരെ കൂടുതലായി ജോലിക്കെടുക്കുന്നത്. ഇതിന്റെ ഗണം ഞങ്ങള്‍ക്ക് മാത്രമല്ല, വ്യവസായത്തിന് മുഴുവന്‍ ലഭിക്കുന്നുണ്ട്', ഇന്‍ഫോസിസിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഒഫീസര്‍ നിലഞ്ജന്‍ റോയി പറയുന്നു.
2022 സാമ്പത്തിക വര്‍ഷം ടിസിഎസും ഇന്‍ഫോസിസും ചേര്‍ന്ന് 1.85 ലക്ഷം ഫ്രഷര്‍മാരെയാണ് ജോലിക്കെടുത്തത്. നടപ്പു സാമ്പത്തിക വര്‍ഷവും വന്‍തോതില്‍ പുതുമുഖങ്ങളെ നിയമിക്കാന്‍ ഇരു കമ്പനികള്‍ക്കും പദ്ധതിയുണ്ട്. ജീവനക്കാരുടെ ഉയര്‍ന്ന തോതിലുള്ള വിട്ടുപോകല്‍, അടിക്കടിയുള്ള വേതന വര്‍ധനവ്, ജീവനക്കാരുടെ ബാക്ക്ഫയലിങ്, സബ്‌കോണ്‍ട്രാക്ടര്‍ ചെലവുകള്‍ എന്നിവയെല്ലാം ഐടി കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിനില്‍ വിടവ് വരുത്തുന്നതാണ് നിലവിലെ ചിത്രം. 2022 മാര്‍ച്ച് പാദം, സപ്ലൈ സൈഡിലെ പ്രതിസന്ധികള്‍ കാരണം മാര്‍ജിനില്‍ 90 ബേസിസ് പോയിന്റ് കുറവ് ടിസിഎസ് നേരിട്ടിട്ടുണ്ട്.
ഇതേകാലയളവില്‍ ഇന്‍ഫോസിസിന്റെ സബ്‌കോണ്‍ട്രാക്ട് ചെലവുകള്‍ വില്‍പ്പനയുടെ 11.1 ശതമാനമായി. മുന്‍വര്‍ഷമിത് 7.5 ശതമാനമായിരുന്നു. ചെലവുകളുടെ സ്വാധീനമാണിത് പറഞ്ഞുവെയ്ക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ മാര്‍ജിന്‍ പ്രൊഫൈല്‍ കുറയുന്നതിനെ കുറിച്ചും ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.