കൊറോണ വൈറസ് തകർത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20
ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പങ്കുവച്ചു. കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറുകിട കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. ധനമന്ത്രിയുടെ ഇന്നത്തെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ ചുവടെ കാണാം.
കൊവിഡിന് ശേഷം കർഷകർക്ക് ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനകം മൂന്നു കോടി കർഷകർ മൂന്നു മാസത്തെ മൊറട്ടോറിയം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിനിയോഗിച്ചു. 86,600 കോടി രൂപയുടെ കാർഷിക വായ്പകൾ കേന്ദ്രം അനുവദിക്കും. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 63 ലക്ഷം രൂപയുടെ വായ്പ സർക്കാർ നൽകിയതായി ധനമന്ത്രി അറിയിച്ചു. നബാർഡ് വഴി 29,000 കോടി രൂപയുടെ വായ്പയും കേന്ദ്രം പുനഃക്രമീകരിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയുടെ വികസനത്തിനായി 4,200 കോടി രൂപ ധനമന്ത്രി വകയിരുത്തി.
രണ്ടരലക്ഷം കര്‍ഷകരെ കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. പലിശ ഇളവുകളോട് കൂടിയ വായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വഴി കര്‍ഷകര്‍ക്ക് ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും പദ്ധതിക്ക് കീഴില്‍ വരും.
എല്ലാവര്‍ക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന മറ്റൊരു പ്രധാന നിയമഭേദഗതി. കൂലിയുടെ കാര്യത്തില്‍ പ്രാദേശികമായി കണ്ടുവരുന്ന അസന്തുലിതാവസ്ഥ വൈകാതെ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പ്പമാണ് ധനമന്ത്രി മുന്നോട്ടുവെയ്ക്കുന്നത്. നിലവില്‍ ശരാശരി വേതനം 182 രൂപയില്‍ നിന്നും 202 രൂപയിലേക്ക് ഉയര്‍ത്താനായെന്ന് മന്ത്രി അറിയിച്ചു.
അടുത്ത രണ്ടു മാസം കുടിയറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്നും വ്യാഴാഴ്ച്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി വ്യക്തമാക്കി. അഞ്ച് കിലോ അരിയോ ഗോതമ്പോ ഓരോരുത്തര്‍ക്കും അധികം ലഭിക്കും. ഇതിനൊടൊപ്പം ഒരു കിലോ കടലയും സര്‍ക്കാര്‍ ഉറപ്പുവരുത്തും. രാജ്യത്തെ ഏതു റേഷന്‍ കടയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതു ലഭിക്കും. എന്നാല്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടാവണമെന്നു മാത്രം.
എട്ടു കോടി കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 3,500 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ഗുണഭോക്താക്കളുടെ പട്ടിക വിതരണം ചെയ്യും. 2021 മാര്‍ച്ചിനകം ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി സമ്പൂര്‍ണമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നടപടിക്രമം പൂര്‍ത്തിയായാല്‍ പൊതുവിതരണ സംവിധാനത്തില്‍പ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേര്‍ക്ക് ഈ സൗകര്യം ലഭ്യമാവും. ആകെ ഉപഭോക്താക്കളിലെ 83 ശതമാനം പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാവുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മുഖേന കഴിഞ്ഞ രണ്ടു മാസം നല്‍കിയത് 11,002 കോടി രൂപയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 10,000 കോടി രൂപയും സര്‍ക്കാര്‍ ചിലവിട്ടു. കൊവിഡ് കാലത്ത് മൂന്നു കോടി മാസ്‌ക്കുകളാണ് 12,000 സ്വയം സഹായ സംഘങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിച്ചത്. ധനമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.പ്രധാനമന്ത്രി ആവാസ് യോജനയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി താമസസൗകര്യം.
നഗരങ്ങളില്‍ കുറഞ്ഞ വാടകയ്ക്കുള്ള താമസസൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഭവനനിര്‍മ്മാണ പദ്ധതികളാണ് ഇതിനായി പ്രയോജനപ്പെടുത്തുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കുചേരാന്‍ അവസരമുണ്ട്.
- മുദ്രാ വായ്പകള്‍ക്ക് 1,500 കോടി രൂപയുടെ പലിശ ഇളവ്. 50,000 രൂപ വരെ വായ്പ എടുത്തവര്‍ക്കാണ് ഇളവ്.
- കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി രൂപ അനുവദിച്ചു.
- തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിത്തല്‍ത്തന്നെ ജോലി ഉറപ്പാക്കും.
- പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്‌ഐ പരിരക്ഷ.
- അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ.
- അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമഫണ്ട്.
- സ്വയം സഹായ സംഘങ്ങള്‍ക്ക് പൈസ പോര്‍ട്ടല്‍ വഴി ധനസഹായം നല്‍കി.
- ഭവനനിര്‍മ്മാണ സബ്‌സിഡി കാലാവധി നീട്ടി.
- ആറു മുതല്‍ 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ ഭവനനിര്‍മ്മാണ സബ്‌സിഡിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നീട്ടി.
- 2020-21 സാമ്പത്തിക വര്‍ഷം രണ്ടരലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും.
- ഭവനനിര്‍മ്മാണ മേഖലയില്‍ 70,000 കോടി രൂപയുടെ നിക്ഷേപം വരും.
- ആദിവാസികള്‍ക്ക് തൊഴിലവസരം കൂട്ടാനും സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കും.
- വനവല്‍ക്കരണത്തിന് 6,000 കോടി രൂപ അനുവദിച്ചു.
- ഒരു മാസത്തിനകം വഴിയോരക്കച്ചവടക്കാര്‍ക്ക് 5,000 കോടി രൂപയുടെ വായ്പ നല്‍കും.
- പ്രവര്‍ത്തനമൂലധനമായി ഓരോരുത്തര്‍ക്കും 10,000 രൂപ വീതം നല്‍കും.
- 50 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
- ആര്‍ബിഐ പ്രഖ്യാപിച്ച തിരിച്ചടവ് മൊറട്ടോറിയം തുടരും.