'ആത്മനിര്‍ഭര്‍ ഭാരത്' നയം രാജ്യത്തെ വിവിധ മേഖലകളില്‍ നടപ്പിലാവുകയാണ്. തദ്ദേശീയശേഷി കൂട്ടി ലോകോത്തര നിലവാരമുള്ള 'മെയ്ഡ് ഇന്‍ ഇന്ത്യാ' ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണം, ഇതിനുള്ള പടപ്പുറപ്പാടിലാണ് കേന്ദ്രം. നിലവില്‍ രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിദേശ നിര്‍മ്മിതികളുടെ അതിപ്രസരം കാണാം. 'മെയ്ക്ക് ഇന്‍ ഇന്ത്യാ' പദ്ധതിയെ കമ്പനികള്‍ ഇരുകയ്യുംനീട്ടി സ്വീകരിക്കുമ്പോഴും സ്മാര്‍ട്‌ഫോണുകള്‍ പൂര്‍ണമായും രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്നില്ല.
മിക്കവരും വിദേശ നിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടുത്തെ ശാലകളില്‍ നിന്നും സംയോജിപ്പിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ സ്മാര്‍ട്‌ഫോണ്‍ മോഡലുകളുടെ വിലയും താരതമ്യേന ഉയര്‍ന്നുനില്‍ക്കുന്നു. നിലവില്‍ ഒരു ഉത്പന്നത്തിന്റെ 85 ശതമാനം ചിലവുകളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളെ ആശ്രയിച്ചാണ്. ഇന്ത്യയില്‍ നിന്നും പ്രാദേശികമായി ഘടകങ്ങള്‍ സമാഹരിക്കുകയാണെങ്കില്‍ ചിലവ് കുത്തനെ കുറയും.
എന്നാല്‍ പ്രിന്റു ചെയ്ത സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ചിപ്‌സെറ്റുകള്‍, ഡിസ്‌പ്ലേ, ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ അത്യാധുനിക ഘടകങ്ങള്‍ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്നില്ല. 'മെയ്ക്ക് ഇന്‍ ഇന്ത്യാ' അവബോധം ആരംഭിക്കേണ്ടതും ഇവിടെനിന്നുതന്നെ. നിലവില്‍ ഘടകങ്ങള്‍ സംയോജിപ്പിക്കുന്നതിലും 'ക്വാളിറ്റി ചെക്ക്' (നിലവാര പരിശോധന) നടത്തുന്നതിലും മാത്രമായി ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാണ ശാലകളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുകയാണ്.
ഈ അവസരത്തില്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ഘടകങ്ങളുടെ ചിലവും മറ്റു വിവരങ്ങളും ചുവടെ പരിശോധിക്കാം. 10,000 രൂപ നിര്‍മ്മാണ ചിലവുള്ള ഒരു സ്മാര്‍ട്‌ഫോണ്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിവരങ്ങള്‍. പറഞ്ഞുവരുമ്പോള്‍ ചാര്‍ജര്‍/അഡാപ്റ്റര്‍, ബാറ്ററി പാക്ക്, വയറുള്ള ഹെഡ്‌സെറ്റ് എന്നിവയാണ് രാജ്യത്ത് കൂടുതലായി നിര്‍മ്മിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ ഘടകങ്ങള്‍. മിക്ക കമ്പനികളും ഇവ പ്രാദേശികമായാണ് സമാഹരിക്കുന്നത്.
Most Read: സുതാര്യമായ നികുതി സംവിധാനം; പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് തുടക്കം
ഇതേസമയം, ബാറ്ററി പാക്ക് നിര്‍മ്മാണത്തില്‍ വിദേശ നിര്‍മ്മിത ലിഥിയം അയോണ്‍ സെല്ലുകള്‍ ഇടംപിടിക്കുന്നത് കാണാം. എന്തായാലും ഇവയുടെയെല്ലാം മൊത്തം ചിലവ് 600 രൂപയില്‍ എത്തിനില്‍ക്കും. 'ഡൈ കട്ട്' പാര്‍ട്‌സുകള്‍, മൈക്രോഫോണ്‍, റീസീവര്‍, കീപാഡ്, യുഎസ്ബി കേബിള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ ബാച്ചിന്റെ മൊത്തം ചിലവ് 700 രൂപയാണ്.
ഇതില്‍ ഡൈ കട്ട് പാര്‍ട്‌സുകള്‍ ഒഴികെ മറ്റെല്ലാം പ്രാദേശികമായാണ് നിര്‍മ്മാതാക്കള്‍ സമാഹരിക്കുന്നത്. 'ഡൈ കട്ട്' ചെയ്ത ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ വിലയേറിയ അത്യാധുനിക യന്ത്രങ്ങള്‍ ആവശ്യമാണ്. ഇന്ത്യയിലെ ശാലകളില്‍ ഇവ അപൂര്‍വമാണുതാനും. പ്രിന്റു ചെയ്ത സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി, ക്യാമറ മൊഡ്യൂളുകള്‍, കണക്ടറുകള്‍ അടങ്ങുന്ന മൂന്നാമത്തെ ബാച്ചിനാണ് ചിലവേറെയും. ഏകദേശം 6,200 രൂപ ഇവ സമാഹരിക്കാനായി നിര്‍മ്മാതാക്കള്‍ക്ക് ചിലവുണ്ട്. ഇവയെല്ലാം വിദേശ നിര്‍മ്മിതികളാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ അത്യാധുനികവും കൃത്യതയുമാര്‍ന്ന യന്ത്രങ്ങള്‍ അനിവാര്യമാണ്; ഒപ്പം പ്രത്യേക പരിശീലനം നേടിയ തൊഴിലാളികളും. ഇമേജ് സെന്‍സറുകള്‍, സര്‍ക്യൂട്ട് കാരിയറുകള്‍, ക്യാമറ ലെന്‍സുകള്‍ തുടങ്ങിയ സങ്കീര്‍ണ ഘടകങ്ങള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള ശേഷി ഇന്ത്യ ഇനിയും കൈവരിച്ചിട്ടില്ലെന്നത് നിരാശജനകമാണ്.
Most Read: രണ്ട് ദിവസമായി സ്വർണ വില കുത്തനെ കുറയുന്നത് എന്തുകൊണ്ട്? ഇനി വില താഴേയ്ക്കോ?
ഡിസ്‌പ്ലേ അസംബ്ലി, ടച്ച് പാനല്‍/കവര്‍ ഗ്ലാസ്, വൈബ്രേറ്റര്‍ മോട്ടോര്‍ എന്നിവ നാലാമത്തെ ബാച്ചില്‍ ഉള്‍പ്പെടും. നിലവില്‍ ഇവയുടെയും പ്രാദേശിക സമാഹരണം നാമമാത്രമാണ്. 2,500 രൂപയോളമാണ് ഇവയ്ക്കായി നിര്‍മ്മാതാക്കള്‍ക്ക് ചിലവാക്കേണ്ടി വരുന്നതും. ക്രിസ്റ്റല്‍ ജനറേഷന്‍, മെറ്റല്‍ ഡിഫ്യൂഷന്‍, നാനോമീറ്റര്‍ ലിതോഗ്രഫി തുടങ്ങിയ 'ഹൈ-ടെക്ക്' പ്രക്രിയയിലൂടെയാണ് ഡിസ്‌പ്ലേ/ടച്ച് പാനലുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഇതിനുള്ള സൗകര്യം ഇന്ത്യയില്‍ അപൂര്‍വമാണ്. ചുരുക്കത്തില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യാ' സ്മാര്‍ട്‌ഫോണ്‍ എന്ന ആശയം പൂര്‍ണ അര്‍ത്ഥത്തില്‍ രാജ്യം ഇനിയും കൈവരിച്ചിട്ടില്ല.
ഭാവിയെന്ത്?
ഇന്ത്യ സ്വയംപര്യാപ്തമായ നിര്‍മ്മാണ സാഹചര്യത്തിലേക്ക് മാറാന്‍ ചുരുങ്ങിയത് ഒരു പതിറ്റാണ്ടെങ്കിലും വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനായി സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളില്‍ ബില്യണ്‍ ഡോളര്‍ നിക്ഷേപവും വരേണ്ടതുണ്ട്. എന്തായാലും തദ്ദേശീയമായി നിര്‍മ്മാണശേഷി കൂട്ടാന്‍ രണ്ടു പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊരെണ്ണം ഘടക നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയുള്ളതാണ്. വരുംഭാവിയില്‍ ക്വാല്‍ക്കോം, മീഡിയാടെക്ക്, സാംസങ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഗവേഷണ വികസന പരിപാടികള്‍ ആരംഭിക്കുമെന്ന ശുഭപ്രതീക്ഷ സര്‍ക്കാരിനുണ്ട്.