കൊറോണ വൈറസിനെ തുടർന്നുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള നിർദ്ദേശവുമായി ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) അസോസിയേഷനിൽ നിന്നുള്ള ഒരു കൂട്ടം ആദായനികുതി ഉദ്യോഗസ്ഥർ. അതിസമ്പന്നരിൽ നിന്ന് അധിക നികുതി ഈടാക്കണമെന്നും 10 ലക്ഷത്തിലധികം വരുമാനം നേടുന്നവരിൽ നിന്ന് കോവിഡ്-റിലീഫ് സെസ്സും ഈടാക്കണമെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അധിക നികുതി
നിർദ്ദേശമനുസരിച്ച്, ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലധികം വരുമാനം നേടുന്നവർക്ക് നിലവിലെ 30% നികുതിയിൽ നിന്ന് ഏറ്റവും ഉയർന്ന ആദായനികുതി സ്ലാബായ 40% ആയി ഉയർത്തണമെന്നാണ് നിർദ്ദേശം. 5 കോടി അല്ലെങ്കിൽ അതിൽ കൂടുതൽ ആസ്തി ഉള്ളവർക്കായി സ്വത്ത് നികുതി ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
ഉയർന്ന വരുമാനക്കാർ
ഉയർന്ന വരുമാനമുള്ള ഭൂരിഭാഗം പേർക്കും ഇപ്പോഴും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരമുണ്ട്. മാത്രമല്ല താൽക്കാലിക സാമ്പത്തിക ആഘാതത്തെ നേരിടാൻ അവർക്ക് പണവുമുണ്ട്. അതുകൊണ്ട് തന്നെ പരിമിതവും ഹ്രസ്വവുമായ കാലയളവിലേക്ക് എങ്കിലും ഇവർക്ക് അധിക നികുതി ചുമത്തണമെന്നാണ് നിർദ്ദേശം. അതായത് 3 മുതൽ 6 മാസത്തേയ്ക്ക് എങ്കിലും. 50 ഐആർഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം റവന്യൂ സമാഹരണത്തെയും സാമ്പത്തിക പ്രചോദനത്തെയും കുറിച്ചുള്ള ശുപാർശകളോടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിൽ (സിബിഡിടി) സമർപ്പിച്ച 'ഫോഴ്‌സ് 1.0 (ധനപരമായ ഓപ്ഷനുകളും കോവിഡ് -19 പകർച്ചവ്യാധിയോടുള്ള പ്രതികരണവും)' എന്ന പ്രബന്ധത്തിന്റെ ഭാഗമാണ് ഈ നിർദ്ദേശങ്ങൾ.
കോവിഡ് റിലീഫ് സെസ്
കോവിഡ് ദുരതാശ്വാസം കണക്കിലെടുത്ത് 4% അധിക ഒറ്റത്തവണ സെസ് (കോവിഡ് റിലീഫ് സെസ്) കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മൂലധന നിക്ഷേപത്തിന് ധനസഹായം നൽകുമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിൽ സമാഹരിക്കുന്ന അധിക വരുമാനം 15,000 മുതൽ 18,000 കോടി വരെയാകാം. മധ്യവർഗത്തിന് ഉണ്ടാകുന്ന അധിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് നികുതി വരുമാനം 10 ലക്ഷത്തിൽ കൂടുതലുള്ള സന്ദർഭങ്ങളിൽ മാത്രമേ സെസ് ബാധകമാകൂ.
വിദേശ കമ്പനികളുടെ നികുതി
9-12 മാസത്തെ കാലയളവിൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളിൽ 1-10 കോടി രൂപയ്ക്കും ഇടയിൽ വരുമാനം നേടുന്നവരിൽ നിന്നുള്ള അധിക വരുമാനം നിലവിലെ 2 ശതമാനത്തിൽ നിന്ന് വർദ്ധിപ്പിക്കാനും 10 കോടി കവിയുന്ന വരുമാനത്തിൽ 5 ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.