ദില്ലി: റഫ്രിജറന്റ്‌സ് ഉള്ള എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യാ ഗവണ്‍മെന്റ് നിരോധിച്ചു. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അവശ്യവസ്തുക്കളല്ലാത്തവയുടെ ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യം വച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
എയര്‍ കണ്ടീഷണര്‍ ഇറക്കുമതി നിരോധനം ഏറ്റവും അധികം ബാധിക്കുക ചൈനയെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യുകയും ചെയ്യും. എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് വില വർദ്ധനയായിരിക്കും എറ്റവും വലിയ വെല്ലുവിളി. വിശദാംശങ്ങള്‍ പരിശോധിക്കാം...
എന്തിനാണ് നിരോധനം
റെഫ്രിഡ്ജറന്റുകള്‍ ഉള്ള എയര്‍ കണ്ടീഷനറുകളുടെ ഇറക്കുമതിയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് . എയര്‍ കണ്ടീഷണറുകളില്‍ ശീതീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് റെഫ്രിഡ്ജറന്റുകള്‍.
വില കൂടുമോ?
ഇറക്കുമതി നിയന്ത്രണം കൊണ്ട് രാജ്യത്ത് വിപണിയില്‍ എയര്‍ കണ്ടീഷണറുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, എസി വിലയില്‍ 15 ശതമാനം വരെ വര്‍ദ്ധനയുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ കമ്പനികള്‍
എസി മേഖലയിലെ മുന്‍നിര നിര്‍മാതാക്കളായ വോള്‍ട്ടാസ്, ബ്ലൂ സ്റ്റാര്‍, ഹാവെല്‍സ് തുടങ്ങിയവയെ ഈ തീരുമാനം ഒരു തരത്തിലും ബാധിക്കില്ല. എന്നാല്‍ മിസ്തുബിഷി, തോഷിബ തുടങ്ങിയ ബ്രാന്‍ഡുകളെ ഇത് വലിയതോതില്‍ ബാധിച്ചേക്കും എന്നാണ് വിവരം. ഇവർ ഇറക്കുമതിയെ ആണ് വലിയതോതിൽ ആശ്രയിക്കുന്നത്.
അറനൂറ് കോടി ഡോളറിന്റെ വിപണി
ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ വിപണി അറനൂറ് കോടി ഡോളറിന്റേതാണ്- ഏതാണ്ട് നാൽപത്തിനാലായിരം കോടി രൂപയുടേത്. അവശ്യവസ്തുവല്ലെങ്കിലും എസികള്‍ വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ട് എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും ചൂടുകൂടി വരുന്നതും എസിയുടെ ഉപയോഗം കൂട്ടുന്നുണ്ട്.
ചൈനയ്ക്ക് പണി
ഇപ്പോഴത്തെ ഉത്തരവ് പ്രകാരം, പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് ബുദ്ധിമുട്ട് നേരിടുക. ചൈനയില്‍ നിന്നും തായ്‌ലാന്‍ഡില്‍ നിന്നുമായിരുന്നു ഇന്ത്യയിലേക്ക് പ്രധാനമായും എയര്‍ കണ്ടീഷണറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്.
ഇറക്കുമതി കണക്കുകള്‍ ഇങ്ങനെ
2020 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം എസി ഇറക്കുമതി നടന്നത് ചൈനയില്‍ നിന്നായിരുന്നു 1,712.15 കോടി രൂപയുടെ ഇറക്കുമതി. 2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ മാത്രം ഇത് 672.75 കോടി രൂപയാണ്. തൊട്ടുതാഴെയുള്ളത് തായ്‌ലാന്‍ഡ് ആണ്.