ആയുധനിർമ്മാണ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രതിരോധ വകുപ്പിമായി കൂടിയാലോചിച്ച്, നിരോധിക്കുന്ന ഉപകരണങ്ങളുടെ പട്ടിക സർക്കാർ തയ്യാറാക്കുമെന്ന് ധനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ നാലാം ദിവസം വ്യക്തമാക്കി. ഓരോ വർഷവും ശേഷി വർദ്ധിക്കുന്നതിനനുസരിച്ച് ലിസ്റ്റ് വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയിലെ സ്വകാര്യ വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയത്തുമെന്നും സീതാരാമൻ പറഞ്ഞു. വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്നാണ് 74 ശതമാനമായി ഉയർത്തുന്നത്. ആയുധ നിർമ്മാണ ശാലകൾ കോർപ്പറേറ്റ്വത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം. രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ മുൻകരുതലെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ സ്പെയർ പാർട്സ് ഇന്ത്യയിൽ ഉൽപാദിപ്പിക്കും. ആഭ്യന്തര വിപണിയിൽനിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം നീക്കി വയ്ക്കുമെന്നും ഇത് പ്രതിരോധച്ചെലവിൽ വൻ കുറവുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുുമെന്നും. ഉപഗ്രഹ വിക്ഷേപണത്തിൽ അടക്കം സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കുമെന്നും സീതാരാമൻ പറഞ്ഞു. ഐഎസ്ആർഒയുടെ സൗകര്യങ്ങളും സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാം. പര്യവേഷണം അടക്കമുളള പദ്ധതികൾ സ്വകാര്യ മേഖലയ്ക്കായി തുറക്കും. ശൂന്യാകാശ പര്യവേക്ഷണത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നതായും മന്ത്രി വ്യക്തമാക്കി.