കൊറോണ വൈറസ് മഹാമാരി പ്രതിസന്ധികൾക്കിടെ അന്താരാഷ്ട്ര വിമാന സർവീസ് നിരോധനം ഇന്ത്യ ഡിസംബർ 31 വരെ നീട്ടി. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്ക് നിശ്ചിത എണ്ണം ഫ്ലൈറ്റുകൾ അനുവദിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിനും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
നിരോധനം നീട്ടി
തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ യോഗ്യത അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനങ്ങൾ അനുവദിച്ചേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. ഈ മാസം ആദ്യം, ഡിജിസിഎ ഷെഡ്യൂൾ ചെയ്‌ത അന്തർദ്ദേശീയ പാസഞ്ചർ വിമാനങ്ങളുടെ നിരോധനം നവംബർ 30 വരെ നീട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഡിസംബർ 31 വരെ നിരോധനം നീട്ടിയിരിക്കുന്നത്.
എങ്ങനെ യാത്ര ചെയ്യാം?
വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആർക്കും എയർ ബബിൾ ക്രമീകരണത്തെ ആശ്രയിക്കേണ്ടി വരും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ അവരുടെ പ്രദേശങ്ങൾക്കിടയിൽ എയർലൈൻസിന് പ്രവർത്തിപ്പിക്കാൻ കഴിയും. നിലവിലെ കണക്കനുസരിച്ച് 22 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറുകളിലേർപ്പെട്ടിട്ടുണ്ട്.
എയർ ബബിൾ കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾ
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്‌റൈൻ, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, മാലിദ്വീപ്, നെതർലാന്റ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റുവാണ്ട, ടാൻസാനിയ, യുഎഇ, യുകെ, ഉക്രെയ്ൻ, യുഎസ്.
വന്ദേ ഭാരത് മിഷൻ സർവ്വീസുകൾ
വന്ദേ ഭാരത് മിഷനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക വിമാനങ്ങളുടെ സർവ്വീസ് നടത്താം. ഈ വർഷം മെയ് മുതൽ വന്ദേ ഭാരത് മിഷനു കീഴിൽ രാജ്യം പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ട്. കൊറോണ വൈറസ് മഹാമാരി കാരണം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകളും ഇന്ത്യയിൽ നിർത്തി വച്ചിരുന്നു.


Click it and Unblock the Notifications