ഇന്ത്യയിലെ ഏറ്റവും വലിയ ഐടി തൊഴിലുടമയായ ടാറ്റ കൺസൾട്ടൻസി സർവീസസ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് ജീവനക്കാർ ഓഫീസിൽ ചെലവഴിക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് -19 മഹാമാരിയെ തുടർന്ന് ഓഫീസിലെത്താതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മാതൃക കൂടുതൽ വ്യാപകമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. രാജ്യത്തെ വിവിധ കമ്പനികളും ഇതേ മാതൃക തന്നെ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഓഫീസിൽ സമയം ചെലവഴിക്കേണ്ട
കമ്പനി 100% ഉൽപാദനക്ഷമമാക്കുന്നതിന് ഓഫീസുകളിൽ 25% ത്തിലധികം തൊഴിലാളികളെ ആവശ്യമില്ലെന്നാണ് കമ്പനി കണക്കാക്കുന്നതെന്ന് ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ ഗണപതി സുബ്രഹ്മണ്യം ഒരു കോൺഫറൻസിൽ പറഞ്ഞു. ഓരോ ജോലിക്കാരനും ഓഫീസിൽ ഹാജരാകേണ്ടതില്ലെന്നും അവർ അവരുടെ ജോലി സമയത്തിന്റെ 25% മാത്രം ഓഫീസുകളിൽ ചെലവഴിച്ചാൽ മതിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നയങ്ങളിൽ മാറ്റം
ഐടി കമ്പനികൾ നേരത്തെ ജീവനക്കാർക്ക് പരിമിതമായ ദിവസങ്ങൾ മാത്രമേ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഒറ്റരാത്രി കൊണ്ട് തന്നെ പല കമ്പനികളും അവരുടെ നയങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതരായി. മാർച്ച് മുതൽ ഇന്ത്യയിലെ നാല് ദശലക്ഷത്തിലധികം ഐടി തൊഴിലാളികളിൽ 80 ശതമാനത്തിലധികം പേരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥൻ പറഞ്ഞു.
വിപ്രോയുടെ തീരുമാനം
ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി സേവന സ്ഥാപനമായ വിപ്രോയുടെ 93 ശതമാനം ജീവനക്കാരും ഇപ്പോൾ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. എല്ലാ തൊഴിലാളികളെയും വീണ്ടും ഓഫീസുകളിലേയ്ക്ക് മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തിൽ വിപ്രോയിലും ചർച്ചകൾ നടക്കുന്നതായാണ് വിവരം. മുഴുവൻ ജീവനക്കാരും ഓഫീസിൽ എത്തേണ്ട ആവശ്യമുണ്ടോ അതോ വീട്ടിൽ നിന്ന് സ്ഥിരമായി ജോലി ചെയ്താൽ മതിയോ എന്ന് കമ്പനി ആലോചിച്ചു വരികയാണെന്ന് വിപ്രോ ചീഫ് എച്ച്ആർ ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു. എന്നാൽ കമ്പനി അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കാരണം അത്തരമൊരു മാറ്റത്തിന് ക്ലയന്റുകളിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്.
ഐടി കാമ്പസുകൾ
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ ഐടി സേവന സ്ഥാപനങ്ങൾ ഓഫ്‌ഷോർ ഡെവലപ്‌മെന്റ് സെന്ററുകൾ (ഒഡിസി) അല്ലെങ്കിൽ നൂറുകണക്കിന് ജീവനക്കാരുള്ള യൂണിറ്റുകൾ അവരുടെ കാമ്പസുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. അവ ബ്രിട്ടീഷ് എയർവേസ്, ജനറൽ ഇലക്ട്രിക്, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ ക്ലയന്റുകൾക്കായി സമർപ്പിച്ചിരിക്കുകയാണ്. സെൻസിറ്റീവ് ഉപഭോക്തൃ ഡാറ്റ ആക്‌സസ് ചെയ്യാൻ അംഗീകൃത ജീവനക്കാരെ മാത്രം അനുവദിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ ഈ കേന്ദ്രങ്ങളിൽ ഉണ്ട്.
റിയൽ എസ്റ്റേറ്റ് വില
ഇന്ത്യൻ ഐടി സ്ഥാപനങ്ങൾ ബെംഗളൂരു, പൂനെ, ഹൈദരാബാദ്, നോയിഡ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലുടനീളം വിശാലമായ കാമ്പസുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ ഒഡിസികളിലും ക്ലയന്റുകൾക്കായി സമർപ്പിച്ചിരിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ ഓഫീസുകളുടെ റിയൽ എസ്റ്റേറ്റ് വില കുത്തനെ കുറയാൻ സാധ്യതയുണ്ട്.
ഉൽപാദനക്ഷമത കൂടി
വീട്ടിലിരുന്ന് ജോലി ചെയ്തപ്പോൾ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിച്ചതായാണ് ചില റിപ്പോർട്ടുകൾ. നിലവിൽ 70% അല്ലെങ്കിൽ അതിൽ കൂടുതൽ ഉൽപാദനക്ഷമതയോടെ ജീവനക്കാർ ജോലി ചെയ്യുന്നതായി ജിഐസി മേധാവികൾ പറയുന്നു. ഇടത്തരം ഐടി സേവന സ്ഥാപനമായ സോണാറ്റ സോഫ്റ്റ്വെയർ തൊഴിലാളികളിൽ 70% പേരെ വരെ വീട്ടിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കുമെന്നാണ് കണക്കാക്കുന്നത്, കാരണം എല്ലാ ജീവനക്കാരും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന സമയത്ത് ഉൽപാദനക്ഷമതയിൽ ഗണ്യമായ വർധനയുണ്ടായതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകർ റെഡ്ഡി പറഞ്ഞു.