സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായെന്നാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് തവണ കേരളത്തിലുണ്ടായ പ്രളയത്തിന് ശേഷവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് കരുതുന്നത്. പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണ് ഇത്തവണത്തേത്. കേന്ദ്രനികുതിവിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അടുത്ത വർഷം തെരഞ്ഞെടുപ്പായതിൽ ജനക്ഷേമപദ്ധതികൾക്ക് ബജറ്റ് ഊന്നൽ നൽകുമെന്നുറപ്പാണ്.
Kerala budget 2019; പ്രളയ സെസ് പ്രഖ്യാപിച്ചു
വരുമാനം വർദ്ധിപ്പിക്കുന്നതിനായി മദ്യത്തിന്‍റെ വിലവർദ്ധന ഉൾപ്പടെയുള്ള നിർദ്ദേശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിരമിക്കൽ അലവൻസുകളുടെ വിതരണം നീട്ടുന്നതിനായി സർക്കാർ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പെൻഷൻ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
തൊഴിൽ സബ്സിഡി പ്രഖ്യാപനവും ക്ഷേമ പെൻഷനിൽ 100 രൂപ വർധനവും പ്രതീക്ഷിക്കാം. കിഫ്ബിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. നവകേരളനിർമ്മാണത്തിന് കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലായതിനാൽ ഈ മേഖലയിലും ഉത്തേജന പദ്ധതികളുണ്ടാകാൻ സാധ്യതയുണ്ട്.