തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതല്‍ 28 വരെ ചേരും. ഇതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനുവരി 15 നാണ് കേരള ബജറ്റ്. ജനുവരി 15 ന് രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. 18 മുതൽ 20 വരെയാണ് ബജറ്റിന്മേലുളള പൊതുചർച്ച. നാല് മാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി ജനുവരി 28 ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിയും.
ജനുവരി എട്ടിന് രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 11 മുതല്‍ 13 വരെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ധനമന്ത്രി തോമസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണമാണ് ജനുവരി 15 ന് നടക്കുക. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അവസാന ബജറ്റാണിത്. നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നത്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റിന് മുന്‍പുള്ള ചര്‍ച്ചകളെല്ലാം ഇപ്രാവശ്യം ഓണ്‍ലൈനായിട്ടാണ് നടത്തുക. ബജറ്റിന്‍റെ മുന്നൊരുക്കങ്ങള്‍ ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ അവസാനത്തോടെ എഴുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പതിവുപോലെ വിഴിഞ്ഞത്തെ ഇൻസ്പെക്ഷൻ ബംഗ്ലാവ് കേന്ദ്രീകരിച്ചാകും ധനമന്ത്രിയുടെ പ്രവർത്തനങ്ങൾ. ...
ബജറ്റിലൂടെ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വീണ്ടും വര്‍ധിപ്പിച്ചേക്കും. കഴിഞ്ഞ നാലര വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ബജറ്റിൽ അക്കമിട്ട് നിരത്തും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന ഉണ്ടാവുമെന്ന സൂചന മന്ത്രി നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാവും.