കൊൽക്കത്ത: ലഡാക്ക് സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ ഒരു കൂട്ടം സൊമാറ്റോ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ജീവനക്കാർ അവരുടെ കമ്പനി ടി-ഷർട്ടുകൾ കത്തിച്ച് പ്രതിഷേധിച്ചു. ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹല പോലീസ് സ്റ്റേഷന് പുറത്താണ് തങ്ങള്‍ക്ക് കമ്പനി നല്‍കിയ യൂണിഫോം കത്തിച്ച് ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ പ്രതിഷേധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്ക് സംഘർഷത്തെ തുടർന്ന് രാജ്യത്തുടനീളം ചൈനീസ് ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ബെഹാലയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് സൊമാറ്റൊയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഡെലിവറി ജീവനക്കാർ ജോലി ഉപേക്ഷിച്ചു. കമ്പനിയിലെ ചൈനീസ് നിക്ഷേപത്തിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.
2018 ൽ ചൈനീസ് കമ്പനിയായ അലിബാബയുടെ ഭാഗമായ ആന്റ് ഫിനാൻഷ്യൽ, 14.7 ശതമാനം ഓഹരികൾക്കായി 210 ദശലക്ഷം യുഎസ് ഡോളർ സൊമാറ്റോയിൽ നിക്ഷേപിച്ചിരുന്നു. മാത്രമല്ല അടുത്തിടെ ആന്റ് ഫിനാൻഷ്യൽയിൽ നിന്ന് 150 മില്യൺ ഡോളർ അധികമായും സൊമാറ്റോ സമാഹരിച്ചു. 'ചൈനീസ് കമ്പനികൾ ഇവിടെ നിന്ന് ലാഭമുണ്ടാക്കുകയും നമ്മുടെ രാജ്യത്തിന്റെ സൈന്യത്തെ തന്നെ ആക്രമിക്കുകയും ചെയ്യുന്നു. അവർ നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ല' പ്രതിഷേധക്കാർ പറഞ്ഞു. ചൈനീസ് ഏജന്റായ സൊമാറ്റൊ ഇന്ത്യ വിടണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ്ണ ബാന്‍ഡ് കൈയില്‍ അണിഞ്ഞായിരുന്നു പ്രതിഷേധം. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് മെയ് മാസത്തിൽ 13 ശതമാനത്തോളം ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു. ഇതുപ്രകാരം 500 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ലഡാക്കിലുണ്ടായ ഇന്ത്യ ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്‌ടമായത്. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതേസമയം സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണ്. ചൈനയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ കരസേനയ്ക്കൊപ്പം ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും (ITBP) ഉള്‍പ്പെടുത്തി അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഡെപ്സാങ് സമതലത്തില്‍ ചൈന വന്‍ പോര്‍മുഖം തുറന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇന്ത്യയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.


Click it and Unblock the Notifications