കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ഭക്ഷണ വിൽപ്പനയിൽ പ്രതിസന്ധി രൂക്ഷമായതിനാൽ അടുത്ത ദിവസങ്ങളിൽ 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി അറിയിച്ചു. നിർഭാഗ്യകരമായ ഒരു സാഹചര്യയത്തിലൂടെ കടന്നു പോകേണ്ടിവരുന്നതിനാൽ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണ് ഇന്നെന്നും സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി മെയ് 18 ന് കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ കുറിച്ചു.
പിരിച്ചുവിടൽ
കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതു മുതൽ കമ്പനിയ്ക്ക് കീഴിലുള്ള പല ഹോട്ടലുകളും താൽക്കാലികമായി അല്ലെങ്കിൽ സ്ഥിരമായി അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെയും ഹെഡ് ഓഫീസിലെയും 1,100 ജീവനക്കാരോടാണ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സൊമാറ്റോ കഴിഞ്ഞ ദിവസം 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വിഗ്ഗിയുടെ തീരുമാനം. 14 ശതമാനം ജീവനക്കാരെയാണ് സ്വിഗി പിരിച്ചുവിടുന്നത്.
ജീവനക്കാർ
അടുത്ത ഏതാനും ദിവസങ്ങളിൽ കമ്പനിയുടെ എച്ച്ആർ ടീം പിരിച്ചുവിടൽ ബാധിക്കപ്പെട്ട ജീവനക്കാരുമായി ബന്ധപ്പെടുമെന്ന് സിഇഒ പറഞ്ഞു. ജീവനക്കാർക്ക് മികച്ച സാമ്പത്തിക, വൈകാരിക, കരിയറുമായി ബന്ധപ്പെട്ട പിന്തുണ നൽകുന്നതിന് സ്വിഗ്ഗി പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജീവനക്കാരുടെ ഓഹരി ഉടമസ്ഥാവകാശ നയം അടുത്ത പാദത്തിലേക്ക് കമ്പനി നീട്ടി. ബാധിത തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ 2020 ഡിസംബർ 31 വരെ നീട്ടി.
ഡിമാൻഡ് കൂടുമോ?
ബെംഗളൂരു ആസ്ഥാനമായ സ്വിഗ്ഗിയുടെ പ്രധാന ഭക്ഷണ വിതരണ ബിസിനസിനെ സാരമായി ബാധിച്ചു, ഇത് ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലാകുമ്പോൾ കൊവിഡിന് ശേഷം ഡിജിറ്റൽ ബിസിനസുകൾക്ക് ഡിമാൻഡ് കൂടുമെന്നാണ് കരുതുന്നത്. എന്നാൽ അനിശ്ചിതത്വം എത്രകാലം നിലനിൽക്കുമെന്ന് ആർക്കും അറിയില്ലെന്ന് സ്വിഗ്ഗി സിഇഒ ചില ദേശീയമാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 18 മാസത്തേക്ക് കമ്പനി വളരെയധികം അസ്ഥിരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെലവ് ചുരുക്കൽ
കൊവിഡ് മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം സ്വിഗ്ഗിയുടെ ക്ലൗഡ് കിച്ചൺ ബിസിനസിലാണ് ബാധിച്ചിരിക്കുന്നത്. നേരത്തെ ആസൂത്രണം ചെയ്തതിനേക്കാൾ ചെറിയ ഓർഡറുകൾ ഉപയോഗിച്ച് ലാഭം നേടാൻ സ്വിഗ്ഗിക്ക് ചെലവുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വരും. കൊവിഡ് അനിശ്ചിതത്വത്തിൽ നിന്ന് കൂടുതൽ അപകടസാധ്യതകളെ നേരിടാൻ കമ്പനി ചെലവ് കുറയ്ക്കേണ്ടതുണ്ടെന്ന് ശ്രീഹർഷ മജെറ്റി പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌണിന്റെ നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് സ്വിഗ്ഗിയിലെ പിരിച്ചുവിടൽ പ്രഖ്യാപനം.


Click it and Unblock the Notifications