ആന്ധ്രപ്രദേശില്‍ നടത്താനിരുന്ന 2200 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് ലുലു ഗ്രൂപ്പ് പിന്‍ന്മാറാൻ ഒരുങ്ങുന്നു. അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റർ, ഷോപ്പിങ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ നിര്‍മ്മിക്കാനായി 2200 കോടി രൂപയുടെ നിക്ഷേപം ആന്ധ്രയിൽ നടത്താനായിരുന്നു ലുലു ഗ്രൂപ്പിന്റെ തീരുമാനം. എന്നാൽ ഇതിനായി ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റ് കാലത്ത് 13.83 ഏക്കര്‍ ഭൂമി അനുവദിച്ച തീരുമാനം വൈഎസ്ആർസിപിയുടെ ജഗന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ലുലു ഗ്രൂപ്പിന്‍റെ പിന്മാറ്റം.
ഇനി ആന്ധ്രയിൽ നിക്ഷേപം നടത്തില്ല
അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ പണിയുന്നതിനായി വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചത് സർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് ഇനി ആന്ധ്രയിൽ നിക്ഷേപം നടത്തില്ലെന്ന് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് അറിയിച്ചു. തെലുങ്ക് ദേശം പാർട്ടി സർക്കാർ സുതാര്യമായ രീതിയിൽ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചെങ്കിലും, ഭൂമി അനുവദിക്കൽ റദ്ദാക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇനി ഒരിക്കലും ആന്ധ്രയിൽ നിക്ഷേപം നടത്തില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.
കമ്പനിയ്ക്ക് നഷ്ടം
പ്രോജക്റ്റിനായി പാട്ടത്തിന് ഭൂമി നൽകുകയും പ്രശസ്‌ത കൺസൾട്ടന്റുമാരെ നിയമിക്കുകയും ലോകോത്തര ആർക്കിടെക്റ്റുകൾ പദ്ധതി രൂപകൽപ്പന ചെയ്യാൻ ആരംഭിക്കുകയും ചെയ്തതിരുന്നു. വികസന ചെലവുകൾക്കായി തങ്ങൾ വലിയ ചെലവുകൾ നടത്തിയിട്ടുണ്ടെങ്കിലും, ഈ പദ്ധതിക്കായി ഭൂമി അനുവദിക്കുന്നത് റദ്ദാക്കാനുള്ള ആന്ധ്ര സർക്കാറിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും. നിലവിലെ സാഹചര്യത്തിൽ, ആന്ധ്രാപ്രദേശിൽ പുതിയ പദ്ധതികളിലൊന്നും നിക്ഷേപം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും ലുലു ഗ്രൂപ്പിന്റെ ഇന്ത്യ ഡയറക്ടർ അനന്ത് റാം പറഞ്ഞു. അതേസമയം, ഉത്തർപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന പദ്ധതികളിലെ നിക്ഷേപം ഷെഡ്യൂൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും കമ്പനി സ്ഥിരീകരിച്ചു.
കോഴിക്കോട് ലുലു ഗ്രൂപ്പിന്റെ 1000 കോടിയുടെ പദ്ധതി; 3000 പേര്‍ക്ക് തൊഴില്‍ ഉറപ്പ്
7000 പേർക്ക് ജോലി
ഒരു കൺവെൻഷൻ സെന്ററായും ഷോപ്പിംഗ് ഹബ്ബായും വിശാഖപട്ടണത്തിന് ആഗോള പ്രശസ്തി നൽകുന്ന പദ്ധതിയായിരുന്നു ഗൾഫ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശയിൽ നടപ്പിലാക്കാനിരുന്നത്. ഇതിനുപുറമെ, 7000ത്തിലധികം പ്രാദേശിക യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്.
ലുലു ഗ്രൂപ്പിന് ജോർദാനിലേയ്ക്കും ക്ഷണം
ഭൂമി തിരിച്ചുപിടിക്കൽ
കഴിഞ്ഞ തെലുങ്ക് ദേശം പാർട്ടി സർക്കാർ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് അനുവദിച്ച ഭൂമി ഒക്ടോബർ 30 നാണ് വൈഎസ്ആർസിപി സർക്കാർ റദ്ദാക്കിയത്. കടലിനഭിമുഖമായി ഹാർബർ പാർക്കിന് സമീപം അന്താരാഷ്ട്ര ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും നിർമ്മിക്കാൻ ലുലു ഗ്രൂപ്പിന് നൽകിയ 13.83 ഏക്കർ സ്ഥലം മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരാണ് തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്. ലുലു ഗ്രൂപ്പുമായി ഒപ്പുവച്ച കരാർ റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ടിഡിപി സർക്കാർ അനധികൃതമായി ഭൂമി അനുവദിച്ചതായി വാർത്താവിനിമയ പബ്ലിക് റിലേഷൻസ് മന്ത്രി പെർനി വെങ്കടരാമയ്യ പറഞ്ഞിരുന്നു. ഏക്കറിന് 50 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി മാസം 4.51 ലക്ഷം രൂപയ്ക്ക് ലുലു ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിനെതിരെയായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പ്രതീഷേധം.
പ്രതീക്ഷിച്ചത് തന്നെ
ഭരണത്തിലെത്തിയാല്‍ ചന്ദ്രബാബു നായിഡു സര്‍ക്കാറിന്‍റെ തീരുമാനം ജഗന്‍ മോഹന്‍ റദ്ദാക്കുമെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ഭരണത്തിലേറി ഉടൻ തന്നെ ലുലുഗ്രൂപ്പിന് ഭൂമി നല്‍കിയ തീരുമാനം ജഗന്‍ സര്‍ക്കാര്‍ റദ്ദ് ചെയ്യുകയായിരുന്നു.