രാജ്യത്തെ സമ്പദ്ഘടന കോവിഡ് മഹാമാരിയില്‍ നിന്ന് ഇപ്പോഴും വിട്ടുണര്‍ന്നിട്ടില്ല. വ്യവസായ മേഖലകളില്‍ ക്ഷീണം തുടരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഓഹരി വിപണി വലിയ നേട്ടങ്ങളാണ് നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചത്. വറുതിയുടെ കാലത്തും മിക്ക കമ്പനികളുടെയും ഓഹരി വില കാഴ്ച്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് മുന്നേറി. ഈ അവസരത്തില്‍ ഓഹരി വിപണിയില്‍ തിളങ്ങിയ സ്റ്റോക്കുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരാം.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം സമ്മാനിച്ച കമ്പനികളില്‍ ഒന്നാണ് മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്. 12 മാസം കൊണ്ട് 500 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കി. കഴിഞ്ഞവര്‍ഷം ജൂലായില്‍ 25.05 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം മാഗ്മ ഫിന്‍കോര്‍പ്പ് വ്യാപാരം നടത്തുന്നത് 154.70 രൂപയിലാണ്. അതായത് 517.56 ശതമാനം നേട്ടം.
കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, മാഗ്മ ഫിന്‍കോര്‍പ്പില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 30.08 ലക്ഷം രൂപയായി. 1 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ അക്കൗണ്ട് ബാലന്‍സ് 6.17 ലക്ഷം രൂപയായും വര്‍ധിച്ചിരിക്കണം.
ഇക്കാലത്ത് ബെഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്‌സ് പോലും 52 ശതമാനമാണ് ഉയര്‍ന്നതെന്ന കാര്യം പ്രത്യേകം ഓര്‍മിക്കാം. ഈ വര്‍ഷം മാത്രം കമ്പനിയുടെ ഓഹരി വില 277.78 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് 40.95 രൂപയിലാണ് മാഗ്മ ഫിന്‍കോര്‍പ്പ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.
വെള്ളിയാഴ്ച്ച (ജൂലായ് 16) 0.87 ശതമാനം നഷ്ടം കമ്പനി കുറിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തെ മാഗ്മ ഫിന്‍കോര്‍പ്പിന്റെ പ്രകടനം നോക്കിയാലും ഓഹരി വിലയില്‍ 1.40 ശതമാനം തകര്‍ച്ച കാണാം.
രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളില്‍ ഒന്നാണ് മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്. ഇന്ത്യയിലുടനീളമുള്ള ശൃഖല വഴി ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കിയാണ് കമ്പനി വരുമാനം കണ്ടെത്തുന്നത്.
വാഹന വായ്പ മുതല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഭവനനിര്‍മാണങ്ങള്‍ക്കും വരെ മാഗ്മ ഫിന്‍കോര്‍പ്പ് വായ്പ നല്‍കുന്നുണ്ട്. വിവിധ മേഖലകളിലായി 15,000 കോടി രൂപയിലേറെ കമ്പനി വായ്പാ വിതരണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രം പരിശോധിച്ചാല്‍ എതിരാളികളായ ബജാജ് ഫൈനാന്‍സിനെയും ശ്രീറാം ട്രാന്‍സ്‌പോര്‍ട്ടിനെയും മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് മറികടന്നത് കാണാം. ബജാജ് ഫൈനാന്‍സ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഓഹരികള്‍ 130 ശതമാനം വളര്‍ച്ച മാത്രമാണ് കഴിഞ്ഞ 12 മാസംകൊണ്ട് കുറിച്ചത്. ഇതേകാലയളവില്‍ ബജാജ് ഫിന്‍സെര്‍വ് 100 ശതമാനം മുന്നേറി; മുത്തൂറ്റ് ഫിനാന്‍സ് 60 ശതമാനവും നേട്ടം കൊയ്തു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല വന്‍നിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ് മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് വിപണിയില്‍ കുതിപ്പ് ആരംഭിച്ചത്. 3,456 കോടി രൂപ മുടക്കി മാഗ്മ ഫിന്‍കോര്‍പ്പില്‍ 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്ന് അദാര്‍ പൂനാവാലയുടെ റൈസിങ് സണ്‍ ഹോള്‍ഡിങ്‌സ് ഫെബ്രുവരിയില്‍ അറിയിക്കുകയായിരുന്നു. ഈ മാസം 161 ശതമാനം ഉയര്‍ച്ചയാണ് കമ്പനിയുടെ ഓഹരികള്‍ക്ക് സംഭവിച്ചത്.
മുന്‍ഗണനാ ഓഹരി അലോട്ട്‌മെന്റ് വഴി 3,456 കോടി രൂപയുടെ നിക്ഷേപം അദാര്‍ പൂനാവാലയുടെ റൈസിങ് സണ്‍ ഹോള്‍ഡിങ്‌സില്‍ നിന്നും സ്വീകരിക്കാന്‍ മാഗ്മ ഫിന്‍കോര്‍പ്പ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 70 രൂപ വിലയില്‍ മാഗ്മ ഫിന്‍കോര്‍പ്പിന്റെ 45.80 കോടി ഓഹരികള്‍ അദാര്‍ പൂനാവാലയുടെ കമ്പനി ഏറ്റെടുക്കും.
വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പൂനാവാല ഫൈനാന്‍സ് എന്ന പേരിലായിരിക്കും മാഗ്മ ഫിന്‍കോര്‍പ്പും അനുബന്ധ സ്ഥാപനങ്ങളും അറിയപ്പെടുക. ജൂണില്‍ പുതിയ മാനേജ്‌മെന്റ് ഘടന കമ്പനി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാഗ്മ ഫിന്‍കോര്‍പ്പ് ബോര്‍ഡില്‍ അദാര്‍ പൂനാവാല ചെയര്‍മാനായി ചുമതലയേറ്റു. പൂനാവാല ഫൈനാന്‍സ് സിഇഓ അഭയ് ഭൂട്ടാഡ മാനേജിങ് ഡയറക്ടര്‍ പദവിയിലും കയറി. രണ്ടു പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വിജയ് ദേശ്‌വാളാണ് മാഗ്മ ഫിന്‍കോര്‍പ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ്.
മാര്‍ച്ച് പാദം ഏറെ ശോഭനമായിരുന്നില്ല കമ്പനിക്ക്. 647.72 കോടി രൂപ നഷ്ടം കുറിച്ചുകൊണ്ടാണ് മാഗ്മ ഫിന്‍കോര്‍പ്പ് മാര്‍ച്ച് പാദം പിന്നിട്ടത്. മുന്‍വര്‍ഷം നഷ്ടം 35.51 കോടി രൂപ മാത്രമായിരുന്നു. കമ്പനിയുടെ വില്‍പ്പന 6.14 ശതമാനം ഇടിഞ്ഞ് 572.84 രൂപയായതും ചിത്രം രൂക്ഷമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ചിത്രം വിലയിരുത്തിയാല്‍ 558.96 കോടി രൂപയാണ് മാഗ്മ ഫിന്‍കോര്‍പ്പിന്റെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷം 27.05 കോടി രൂപ ലാഭം കയ്യടക്കിയാണ് മാഗ്മ ഫിന്‍കോര്‍പ്പ് കടന്നുപോയത്.


Click it and Unblock the Notifications