ലണ്ടന്‍: നാളികേരം കൊണ്ട് ചരിത്രം സൃഷ്ടിച്ച ആളാണ് മലയാളിയായ ജേക്കബ് തുണ്ടില്‍. ബ്രിട്ടനില്‍ ഭക്ഷ്യ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത ജേക്കബ് തുണ്ടില്‍ ഇപ്പോള്‍ മറ്റൊരു ബഹുമതിയുടെ നിറവില്‍ ആണ്.
ബ്രിട്ടീഷ് രാജ്ഞിയുടെ 'മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍' ബഹുമതിയാണ് ജേക്കബിനെ തേടിയെത്തിയിരിക്കുന്നത്. വ്യാപാര മേഖലയിലെ സംഭാവനകള്‍ക്കാണ് ഈ പുരസ്‌കാരം. കേരളത്തില്‍ നിന്ന് ബ്രിട്ടനിലെത്തിയ ഈ നാളികേര കഥ കൂടി കേള്‍ക്കാം...
(ചിത്രങ്ങൾക്ക് കടപ്പാട്: കൊക്കൊഫിനയുടേയും ജേക്കബ് തുണ്ടിലിന്റേയും വെബ്സൈറ്റുകൾ)
ജേക്കബ് തുണ്ടില്‍
തനി മലയാളിയായ ജേക്കബ് തുണ്ടില്‍ ബിരുദം വരെ പഠിച്ചത് കേരളത്തില്‍ തന്നെ ആയിരുന്നു. കൊല്ലത്തെ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍, ടികെഎം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. അതിന് ശേഷം ബ്രിട്ടനില്‍ നിന്ന് എംബിഎ ബിരുദവും നേടി.
കൊക്കൊഫിന
പഠനത്തിന് ശേഷം ബ്രിട്ടനില്‍ പല ബഹുരാഷ്ട്ര കമ്പനികളിലും അദ്ദേഹം ജോലി ചെയ്തു. ഇതിനിടെയാണ് കൊക്കൊഫിന എന്ന പുതിയ സംരഭംത്തിന് അദ്ദേഹം തുടക്കമിടുന്നത്. അതിലൂടെ ആണ് ഇപ്പോള്‍ പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കുന്നതും.
നാളികേരത്തിന്റെ നാട്ടില്‍ നിന്നും
നാളികേരത്തിന്റെ നാട്ടില്‍ നിന്ന് പോയ ആളാണെങ്കിലും, ജേക്കബ് തുണ്ടിലിന് കൊക്കൊഫിനയുടെ ആശയം കിട്ടുന്നത് ബ്രസീലില്‍ വച്ചായിരുന്നത്രെ. 2004 ല്‍ റിയോ ഡി ജനീറോയിലെ ബീച്ചില്‍ കരിക്ക് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് കരിക്കിന്‍ വെള്ളം ബോട്ടിലില്‍ ആക്കിയാല്‍ എങ്ങനെയിരിക്കും എന്ന ചിന്ത ആദ്യം കടന്നുകൂടിയത്. അങ്ങനെയാണ് കൊക്കൊഫിന തുടങ്ങിയതും.
28 രാജ്യങ്ങള്‍
ഇപ്പോള്‍ 28 രാജ്യങ്ങളില്‍ കൊക്കൊഫിനയുടെ ഉത്പന്നങ്ങള്‍ വില്‍പനയ്ക്കുണ്ട്. യുകെയില്‍ മാത്രം മൂവായിരം ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടക്കുന്നു. കോക്കനട്ട് ബട്ടര്‍ ഉള്‍പ്പെടെ 32 നാളികേര ഉത്പന്നങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്.
ചീഫ് നട്ട്!!!
ജേക്കബ് തുണ്ടില്‍ കോക്കൊഫിനയുടെ ആരാണെന്ന് ചോദിച്ചാല്‍, സ്ഥാപകന്‍ എന്ന് പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലും കൊക്കൊഫിനയുടെ വെബ്‌സൈറ്റിലും നോക്കിയാല്‍ 'ചീഫ് നട്ട്' എന്നായിരിക്കും കാണുക. എന്തായാലും 'കോക്കനട്ട് മാന്‍' ജൈത്രയാത്ര തുടരുകയാണ്.