യോഗ ഗുരുവും ബിസിനസുകാരനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദത്തിന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. 'കൊറോണിൽ' എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ ഉത്പന്നത്തിന് എതിരെയാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. വ്യാപാരമുദ്ര ഉപയോഗിക്കുന്നതിൽ നിന്ന് പതഞ്ജലിക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന ഉത്തരവ് കോടതി സ്ഥിരീകരിച്ചു. കൊറോണ വൈറസിന് പരിഹാരം കാണുന്നതിലൂടെ പൊതുജനങ്ങളിലെ ഭയവും പരിഭ്രാന്തിയും ഉപയോഗപ്പെടുത്തി കൂടുതൽ ലാഭം നേടാൻ ശ്രമിച്ചതിന് 10 ലക്ഷം രൂപ പിഴയും ചുമത്തി.
വ്യാപാരമുദ്ര
ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായി കോടതി കഴിഞ്ഞ മാസം ഒരു ഇടക്കാല സ്റ്റേ നൽകിയിരുന്നു. വ്യാപാരമുദ്ര നിയമപ്രകാരം 'കൊറോണിൻ -92 ബി' എന്ന പേരിൽ ഒരു ആസിഡ് ഇൻഹിബിറ്റർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കോടതിയിലെത്തിയത്. 1993 ജൂണിൽ ഇത് രജിസ്റ്റർ ചെയ്തിട്ടും, കോവിഡ് -19 മഹാമാരി പശ്ചാത്തലത്തിൽ പതഞ്ജലി അതിന്റെ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് ഈ പേര് സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി. 2027 വരെ വ്യാപാരമുദ്രയിൽ അരുദ്രയ്ക്ക് അവകാശമുണ്ടെന്നാണ് റിപ്പോർട്ട്.
പിഴ വിധിച്ചു
വ്യാപാര മുദ്ര സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നത് കണക്കിലെടുത്ത്, ടാബ്‌ലെറ്റ് വിതരണം ചെയ്തതിന് പതഞ്ജലിയെയും മേൽനോട്ടം വഹിച്ചതിന് ദിവ്യ മന്ദിർ യോഗയ്ക്കും കോടതി പിഴ വിധിച്ചു. വ്യാപാരമുദ്രകളുടെ രജിസ്ട്രി ഉപയോഗിച്ച് നടത്താവുന്ന ലളിതമായ പരിശോധനയിൽ 'കൊറോനിൽ' ഒരു രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണെന്ന് വെളിപ്പെടുമായിരുന്നു. എന്നിട്ടും 'കൊറോനിൽ' എന്ന പേര് കമ്പനി ഉപയോഗിച്ചു. ഇത് ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും ജസ്റ്റിസ് കാർത്തികേയൻ പറഞ്ഞു.
കൊവിഡിന് മരുന്ന്
കേന്ദ്രം ഇടപെടുന്നതുവരെ കൊവിഡിനെതിരെയുള്ള മരുന്ന് എന്ന കമ്പനിയുടെ വാദത്തെക്കുറിച്ചും കോടതി പരാമർശിച്ചു. കൊറോണ വൈറസിന് ഒരു പരിഹാരം നിർദ്ദേശിക്കുന്നതിലൂടെ പൊതുജനങ്ങൾക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് അവർ കൂടുതൽ ലാഭം നേടാനാണ് ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കിയ. കൊറോനിൽ ടാബ്‌ലെറ്റ് യഥാർത്ഥത്തിൽ ചുമ, ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നാണെന്നും കോടതി പറഞ്ഞു.
പിഴ 10 ലക്ഷം
10 ലക്ഷം രൂപ പിഴയിൽ ആഗസ്റ്റ് 21നകം കമ്പനി അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് 5 ലക്ഷം രൂപയും സർക്കാർ യോഗ, പ്രകൃതിചികിത്സാ മെഡിക്കൽ കോളേജ്, ആശുപത്രിയ്ക്ക് 5 ലക്ഷം രൂപയും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.


Click it and Unblock the Notifications