ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച (മെയ് 11) ഉച്ചയ്ക്ക് നടത്താനിരുന്ന പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സിഇഒമാരുമായുള്ള അവലോകന യോഗം മാറ്റിവച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ ധനമന്ത്രിയ്ക്ക് പങ്കെടുക്കേണ്ടതുകൊണ്ടാണ് ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ച്ച മാറ്റി വച്ചത്. കൊവിഡ് പ്രതിസന്ധി ബാധിച്ച സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രെഡിറ്റ് ഓഫ്‌ടേക്ക് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യാനിരുന്നത്. വീഡിയോ കോൺഫറൻസിംഗിലൂടെ നടത്താനിരുന്ന യോഗത്തിൽ ബാങ്ക് വായ്പയെടുക്കുന്നവർക്ക് പലിശനിരക്ക് കൈമാറുന്നതിനും വായ്പ തിരിച്ചടവ് മൊറട്ടോറിയം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു.
മാർച്ച് 27 ന് റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് പലിശനിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ലോക്ക്ഡൌൺ കാരണം വരുമാനം നഷ്ട്ടപ്പെട്ട വായ്പക്കാർക്ക് ആശ്വാസം നൽകുന്നതിനായി ബാങ്കുകൾ മൂന്ന് മാസത്തെ മൊറട്ടോറിയം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആദ്യം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പൊതു-സ്വകാര്യ മേഖലാ ബാങ്ക് മേധാവികളുമായി ഒരു യോഗം ചേർന്നിരുന്നു. സാമ്പത്തിക സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനും സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച വിവിധ നടപടികൾ നടപ്പാക്കലും വിലയിരുത്താനുള്ള യോഗമായിരുന്നു ഇത്.

റിവേഴ്സ് റിപ്പോയ്ക്ക് കീഴിൽ ബാങ്കുകൾ അമിതമായി ഫണ്ട് വിന്യസിക്കുന്നതും തിങ്കളാഴ്ച ചർച്ചയ്ക്ക് വന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു. എമർജൻസി ക്രെഡിറ്റ് ലൈനിന് കീഴിൽ, വായ്പക്കാർക്ക് നിലവിലുള്ള ഫണ്ട് അധിഷ്ഠിത പ്രവർത്തന മൂലധന പരിധിയുടെ പരമാവധി 10 ശതമാനം നേടാൻ കഴിയും. ഇത് 200 കോടി രൂപയുടെ പരിധിക്ക് വിധേയമാണ്. ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ എംഎസ്എംഇ മേഖലയ്ക്കും കോർപ്പറേറ്റുകൾക്കും നൽകാൻ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൂന്ന് മാസത്തെ മൊറട്ടോറിയം പദ്ധതി 3.2 കോടി വായ്പക്കാർക്ക് ഗുണം ചെയ്തതായി ധനമന്ത്രി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ വായ്പക്കാർക്ക് 5.66 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നും ലോക്ക്ഡൗൺ നീക്കിയാൽ ഉടൻ വായ്പ വിതരണം ആരംഭിക്കുമെന്നും സീതാരാമൻ പറഞ്ഞു. മാർച്ച് ഒന്നിനും മെയ് 4 നും ഇടയിൽ ബാങ്കുകൾ 77,383 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.


Click it and Unblock the Notifications