ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ ഇന്ന് ലേലം ചെയ്യും. വൈകിട്ട് 7 മണിക്കാണ് ലേലം. ഇത് രണ്ടാം തവണയാണ് നീരവിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാര്‍ ഉള്‍പ്പെടെ നൂറിലധികം ആഡംബര വസ്തുക്കളാണ് ലേലം ചെയ്യുക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 15 പെയിന്റിംഗുകളുടെ ലേലം തടയണമെന്ന് ആവശ്യം മുംബൈ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
നീരവ് മോദിയുടെ മകനായ രോഹിന്‍ മോദി സമര്‍പ്പിച്ച ഹരജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ബിപി ധര്‍മാധികാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക ബാങ്കില്‍ സൂക്ഷിക്കണമെന്നും അതിന്റെ രസീത് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പഞ്ചാബ് നാഷ്ണല്‍ ബാങ്കിൽ 200 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ നീരവ് മോദി ലണ്ടനിലെ ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് മോദിയെ അറസ്റ്റ് ചെയ്യുന്നത്.

ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറാനുള്ള 5 ദിവസത്തെ വിചാരണ മെയ് 11ാം തിയതി ആരംഭിക്കും. 13,570 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും കൈമാറുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ വിധത്തിലും ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2019 ഡിസംബര്‍ 5ന് ഇന്ത്യയില്‍ നിന്നും നാടുവിട്ട നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല.


Click it and Unblock the Notifications